Connect with us

National

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തിന്റെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്-101 മുറിയില്‍ ഒരുക്കിയ വോട്ടെടുപ്പ് കേന്ദ്രത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം വോട്ടു ചെയ്തത്. രാവിലെ 10 മണിക്ക് പോളിങ് റൂമിലെത്തിയ പ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, രാം മോഹന്‍ നായിഡു എന്നിവര്‍ ഉണ്ടായിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി , പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി (79) യുമാണ് മത്സരിക്കുന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. രഹസ്യബാലറ്റിലൂടെയാണ് വോട്ടിങ്ങ് രേഖപ്പെടുത്തേണ്ടത്. വോട്ടെടുപ്പ് സമാപിച്ചശേഷം ഇന്ന് വൈകീട്ട് ആറു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

നിലവില്‍ 781 അംഗങ്ങളാണ് ആകെയുള്ളത്. 391 വോട്ടു നേടുന്ന ആള്‍ ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയാകും. രാജ്യസഭയില്‍ ഏഴ് അംഗങ്ങളുള്ള ബിജെഡിയും നാല് എംപിമാരുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കും. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഇരുസഭകളിലുമായി 427 അംഗങ്ങളുണ്ട്. എന്നാല്‍ രഹസ്യ ബാലറ്റ് പ്രകാരമുള്ള വോട്ടെടുപ്പില്‍, എംപിമാര്‍ക്ക് പാര്‍ട്ടി ലൈന്‍ മറികടന്ന് വോട്ടു ചെയ്യാനാകും.

 

 

Latest