Kerala
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡയില്‍ വിട്ടു
ഒക്ടോബര്‍ 30 വരെയാണ് പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്.

തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ 30 വരെയാണ് പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. റാന്നി കോടതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.കേസില്‍ പോറ്റിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് എസ്ഐടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്ഐടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയിലെ അടച്ചിട്ട മുറിയിലാണ് കേസിന്റെ നടപടികള്‍ നടന്നത്. സ്ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളുരുവിലായിരിക്കുമെന്നാണ് സൂചന.അതിനിടയിൽ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നൽകി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി നല്‍കിയിരുന്നു. നടന്നത് വന്‍ ഗൂഢാലോചനയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇടപാടുകാരായിരുന്ന കല്‍പേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയതു മുതല്‍ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം പോറ്റി എസ്ഐടിയോട് പറഞ്ഞതായാണ് വിവരം.