Kerala
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി
അടച്ചിട്ട മുറിയിലാണ് കേസ് നടന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.

കൊച്ചി|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി. മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറിയത്. എസ്‌ഐടി തലവന്‍ എസ്പി എസ് ശശിധരന്‍ നേരിട്ട് ഹാജരായി.അടച്ചിട്ട മുറിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചത്. എസ്പി എസ് ശശിധരനാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ചത്. ശബരിമലയില്‍ നടന്നത് സ്വര്‍ണക്കവര്‍ച്ച തന്നെയാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ്, കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ അടങ്ങിയ റിപ്പോര്‍ട്ടാണ് സംഘം കോടതിയില്‍ ഹാജരാക്കിയത്.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. കേസ് നവംബര്‍ 15ന് പരിഗണിക്കാനായി മാറ്റി.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. നിലവിലെ കേസിലെ കക്ഷികളെ പുതിയ കേസില്‍ നിന്ന് ഒഴിവാക്കും. ശബരിമല ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപാളി കോടതിയുടെ അനുമതിയില്ലാതെ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് ഹൈക്കോടതി ആദ്യം കേസെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൂടുതല്‍ വസ്തുതകള്‍ പുറത്തു വന്നത്.
ആദ്യത്തെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ കക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കക്ഷികള്‍ക്ക് കൈമാറേണ്ടി വരും. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി തീരുമാനിച്ചതെന്നാണ് വിവരം. പുതിയ കേസില്‍ സര്‍ക്കാർ, വിജിലൻസ്, ദേവസ്വം ബോർഡ് എന്നിവ മാത്രം കക്ഷികളാകുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി എസ്ഐടിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്. ആറാഴ്ചയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്ഐടിയ്ക്ക് കോടതി സമയം നല്‍കിയത്.
അതേസമയം കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ഇരുപത് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും നോട്ടീസ് നല്‍കിയാണ് വിട്ടയച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്നലെയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചത്. ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.