number 18 hotel pocso case
പോക്സോ കേസിൽ റോയ് വയലാട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; തെളിവെടുപ്പ്
തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
കൊച്ചി | പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. റോയിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. അതേസമയം, ഒളിവിലുള്ള സൈജു തങ്കച്ചന് വേണ്ടി തിരച്ചിൽ ശക്തമാക്കി. രാവിലെ കൊച്ചി കമ്മിഷണര്‍ ഓഫീസിലാണ് റോയി കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല.
തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റിനായി പോലീസ് ഇന്നലെ റോയിയുടെ വസതിയിലും സ്ഥാപനത്തിലും റെയ്ഡു നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് റോയി വയലാട്ടില്‍ ഇപ്പോള്‍ സ്വമേധയാ പോലീസില്‍ കീഴടങ്ങിയിരിക്കുന്നത് . കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് കീഴിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.




