International
140 യാത്രക്കാരുമായി 36000 അടി ഉയരത്തിൽ പറക്കവെ വിമാനത്തിന്റെ വിൻഷീൽഡ് പൊട്ടി; പൈലറ്റിന് പരുക്ക്; ഒഴിവായത് വൻദുരന്തം
അമേരിക്കയിലെ ഡെന്‍വറില്‍ നിന്ന് ലോസ് ഏഞ്ചലസിലേക്ക് പറന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.

ഡെന്‍വാര്‍ | 140 യാത്രക്കാരുമായി 36000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ വിൻഷീൽഡ് പൊട്ടി. ഒഴിവായത് വൻ ദുരന്തം. പൈലറ്റിന് നേരിയ പരുക്കേറ്റതൊഴിച്ചാൽ മറ്റു യാത്രക്കാരെല്ലാവരും സുരക്ഷിർ. അമേരിക്കയിലെ ഡെന്‍വറില്‍ നിന്ന് ലോസ് ഏഞ്ചലസിലേക്ക് പറന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സഭവം. വിമാനം 36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിൻഷീൽഡ് പൊട്ടുകയായിരന്നു. സാള്‍ട്ട്‌ലേക്ക് സിറ്റിയില്‍ നിന്ന് ഏകദേശം 322 കിലോമീറ്റര്‍ തെക്കുകിഴക്കായി വിമാനം എത്തിയപ്പോഴാണ് വിൻഷീൽഡിന് പൊട്ടുള്ളതായി ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. ഇതോടെ പൈലറ്റുമാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. 36000 അടിയിൽ നിന്ന് 26000 അടിയിലേക്ക് താഴ്ത്തി സാള്‍ട്ട് ലേക്ക് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരെ പിന്നീട് മറ്റൊരു ബോയിംഗ് 737 മാക്‌സ് 9 വിമാനത്തിലേക്ക് മാറ്റി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു.
ഓൺലൈനിൽ പ്രചരിക്കുന്ന ഫോട്ടോകളിൽ പൈലറ്റിന്റെ കൈകളിൽ നിന്ന് രക്തം ഒഴുകുന്നതും മുറിവുകൾ സംഭവിച്ചതും കാണാം. തകർന്ന ഗ്ലാസിന്റെ ചില്ലുകഷ്ണങ്ങൾ പതിച്ചാണ് പരുക്കെന്ന് കരുതുന്നു. കോക്ക്പിറ്റ് ഡാഷ്‌ബോർഡിൽ തകർന്ന ഗ്ലാസ് ചിതറിക്കിടക്കുന്നതും ചിത്രങ്ങളിലുണ്ട്.
ശനിയാഴ്ച ചിക്കാഗോയിലെ ഒ’ഹെയര്‍ വിമാനത്താവളത്തില്‍, ഒരു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം മറ്റൊരു യുണൈറ്റഡ് വിമാനത്തിന്റെ വാലില്‍ ഇടിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിലും ആര്‍ക്കും പരിക്കുകളില്ല.