International
ഫലസ്തീൻ ദേശീയ ബാസ്‌കറ്റ്‌ബോൾ താരം ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
വെടിവെച്ചുകൊന്നത് വൃക്ക രോഗമുൾപ്പെടെ അലട്ടുന്ന മകൾക്കും കുടുംബത്തിനും ഭക്ഷണം തേടി സഹായ കേന്ദ്രത്തിലെത്തിയപ്പോൾ

ഗസ്സ | ഇസ്റാഈലിൻ്റെ ആക്രമണത്തിൽ ഫലസ്തീൻ മുൻ ദേശീയ ബാസ്‌കറ്റ്‌ബോൾ താരം മുഹമ്മദ് ഷാലാൻ കൊല്ലപ്പെട്ടു. ഖാൻ യൂനുസിൽ കുടുംബത്തിന് ഭക്ഷണം വാങ്ങാൻ സഹായവിതരണ കേന്ദ്രത്തിൽ കാത്തിരിക്കുമ്പോഴാണ് അധിനിവേശ സേന ഷാലാനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
വൃക്ക രോഗവും രക്തത്തിലെ അണുബാധയും മൂലം ചികിത്സയിൽ കഴിയുന്ന മകൾക്ക് മരുന്നും ഭക്ഷണവും തേടിയാണ് ഷാലാൻ സഹായവിതരണ കേന്ദ്രത്തിൽ എത്തിയത്. ‘മുഹമ്മദ് ഷാലാൻ വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന് ഞങ്ങൾ അഗാധമായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. വൃക്ക രോഗവും അണുബാധയും മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന ആറുവയസുകാരി മറിയം അടക്കം ആറ് മക്കളെ വിട്ടാണ് അദ്ദേഹം പോയത്’- ഫലസ്തീനിയൻ ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
അൽ ബുറൈജ് സർവീസസ് ബാസ്‌കറ്റ്‌ബോൾ ക്ലബിൻ്റെ താരമായിരുന്നു ഷാലാൻ. ഗസ്സ മുനമ്പിലെ ചാമ്പ്യൻഷിപ്പായ ബാസ്‌കറ്റ്‌ബോൾ പ്രീമിയർ ലീഗിൽ ഷാലാന്റെ നേതൃത്വത്തിൽ ബുറൈജ് ക്ലബ് രണ്ട് തവണ ചാമ്പ്യൻമാരായിട്ടുണ്ട്. അൽ മഗാസി സർവീസസ്, ഖാൻ യൂനിസ് സർവീസസ്, അൽ ഷാതി സർവീസസ്, ഗസ്സ സ്‌പോർട്‌സ്, വൈ എം സി എ സർവീസസ്, ജബാലിയ സർവീസസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും ഷാലാൻ കളിച്ചിട്ടുണ്ട്.