Connect with us

Kerala

ഓണപ്പരീക്ഷ; ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ

പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂവെന്ന് പ്രധാനാധ്യാപകർക്ക് നിർദേശം നൽകി.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന സ്കൂൾ പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) യുടെ ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂവെന്ന് പ്രധാനാധ്യാപകർക്ക് നിർദേശം നൽകി.
പരീക്ഷക്കെത്തിയ രണ്ട് കുട്ടികൾ, പരീക്ഷാ ചുമതലയുള്ള അധ്യാപകർ എന്നിവരുടെ ഒപ്പും കവർ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം. ചോദ്യക്കടലാസ് കൈകാര്യം ചെയ്യാൻ ഓരോ ജില്ലയിലും മൂന്നംഗ പ്രത്യേക പരീക്ഷാ സെല്ലും സജ്ജമാക്കി.

ബി ആർ സികളിൽ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോൾ ഇഷ്യൂ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കണമെന്നും മുഴുവൻ സ്‌കൂളുകളും ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുറിയും അലമാരയും മുദ്രവെച്ച് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. വിതരണ മേൽനോട്ടവും ബി ആർ സിതല ഏകോപനവും നിരീക്ഷണവും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ ചുമതലയാണ്. സി ആപ്റ്റിൽ നിന്നുള്ള ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ നേരിട്ട് ഏറ്റുവാങ്ങണം.

പ്രധാന നിർദേശങ്ങൾ

1. ചോദ്യക്കടലാസ് പാക്കറ്റ് കീറിയിട്ടുണ്ടെങ്കിൽ വിവരം ജില്ലാ വിദ്യാഭ്യാസ ഓഫീസിനെ അറിയിക്കണം.

2. സ്‌കൂളുകൾക്ക് ചോദ്യക്കടലാസ് വിതരണം ചെയ്യാനുള്ള ക്രമീകരണം നിശ്ചയിക്കണം.

3. ചോദ്യക്കടലാസ് വാങ്ങുന്ന തീയതിയും അധ്യാപകന്റെ പേരും ഫോൺ നമ്പറും ഒപ്പും രജിസ്റ്ററിൽ രേഖപ്പെടുത്തണം.

4. ചോദ്യക്കടലാസ് വിദ്യാലയങ്ങളിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം.
കുറവോ നാശനഷ്ടമോ ഉണ്ടെങ്കിൽ ഉടൻ അറിയിക്കണം.