Kerala
ദേശീയപാതാ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണം; ഉദ്യോഗസ്ഥർക്ക് മന്ത്രി റിയാസിൻ്റെ നിർദേശം
മികവുറ്റ രീതിയിൽ തന്നെ നിർമാണ പ്രവൃത്തികൾ നടത്തണമെന്നും നിർദേശം

തിരുവനന്തപുരം | സംസ്ഥാനത്ത് ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നിർദേശം. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ദേശീയപാതാ പ്രവൃത്തികളുടെ അവലോകനത്തിനായി ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രി പറഞ്ഞു.
പ്രവൃത്തികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കണം. ആ സമയക്രമത്തിനുള്ളിൽ പൂർത്തീകരിക്കപ്പെട്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മികവുറ്റ രീതിയിൽ തന്നെയാകണം നിർമാണ പ്രവൃത്തികൾ നടക്കേണ്ടത്. നിലവിൽ പ്രവൃത്തി പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാത്ത ഇടങ്ങളിൽ എൻ എച്ച് എ ഐ റീജ്യനൽ ഓഫീസർ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കണം. ഈ സ്‌ട്രെച്ചുകളിൽ യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം. മഴക്കാലമാണെങ്കിലും പ്രീകാസ്റ്റിംഗ് പോലുള്ള പ്രവൃത്തികൾ ഈ സമയത്ത് നടത്താനാകും. അത്തരം പ്രവൃത്തികൾ പൂർത്തിയാക്കണം. പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാറിൻ്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ സർവീസ് റോഡുകളുടെയും നിലവിലുള്ള റോഡുകളുടെയും അവസ്ഥ നിരന്തരമായി ചൂണ്ടിക്കാണിക്കുന്നതാണ്. പലയിടങ്ങളിലും സർവീസ് റോഡുകളുടെ കാര്യത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അടിയന്തരമായി എല്ലാ സ്‌ട്രെച്ചുകളിലും നിലവിലുള്ള പാതകൾ പൂർണ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. അക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി നിർദേശം നൽകി.
യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു ഐ എ എസ്, അഡീഷനൽ സെക്രട്ടറി എ ഷിബു ഐ എ എസ്, ജില്ലാ കലക്ടർമാർ, ദേശീയപാത അതോറിറ്റി റീജ്യനൽ ഓഫീസർ, വിവിധ പ്രൊജക്ട് ഡയറക്ടർമാർ, കരാറുകാർ പങ്കെടുത്തു.