Connect with us

Kerala

2031 ല്‍ തര്‍ക്ക രഹിത ഭൂമിയുള്ള കേരളം സൃഷ്ടിക്കും: മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് 27 ലക്ഷം ഹെക്ടര്‍ ഭൂമി ഉപയോഗയോഗ്യം.

Published

|

Last Updated

തിരുവല്ല വി ജി എം ഹാളില്‍ മന്ത്രി വീണാ ജോര്‍ജും മാത്യു ടി തോമസ് എം എല്‍ എയും ഗുണഭോക്താക്കള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നു.

തിരുവല്ല | 2031 ല്‍ തര്‍ക്ക രഹിത ഭൂമിയുള്ള കേരളം സൃഷ്ടിക്കുമെന്ന് മന്ത്രി കെ രാജന്‍. പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം തിരുവല്ലയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലോകത്തിനു മാതൃകയാണ് ഡിജിറ്റല്‍ സര്‍വേ. ആദ്യഘട്ടത്തില്‍ 532 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് 27 ലക്ഷം ഹെക്ടര്‍ ഭൂമി ഉപയോഗയോഗ്യമാണ്. ഇതില്‍ എട്ടര ലക്ഷം ഹെക്ടര്‍ ഭൂമി രണ്ടു വര്‍ഷം കൊണ്ട് അളന്ന് 65 ലക്ഷം ലാന്‍ഡ് പാഴ്സലുകളിലൂടെ അളവ് പൂര്‍ത്തിയാക്കി.

ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ എല്ലാ വില്ലേജുകളിലും ഭൂമിയുടെ ക്രയവിക്രയങ്ങള്‍ പരിഹരിക്കാന്‍ ഒരു സര്‍വേയറും ഒരു ആര്‍ ടി കെ റോവര്‍ മെഷീനും അധികമായി നല്‍കും. ഭൂമിയുടെ കൃത്യത ആധികാരികമായി ഉറപ്പുവരുത്താന്‍ കേന്ദ്രീകൃത ലാന്‍ഡ് ഡാറ്റ ഡേയ്സ് കേരളം രൂപവത്കരിക്കും. ഭൂമി സംബന്ധമായ എല്ലാ രേഖകളും ഓണ്‍ലൈനില്‍ ലഭിക്കാന്‍ സെന്‍ട്രലൈസ്ഡ് ഡാറ്റാ ബേങ്ക് രൂപവത്കരിച്ചു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുന്ന വില്ലേജുകളില്‍ കാലതാമസം ഇല്ലാതെ നടപ്പാക്കുന്ന കേന്ദ്രീകൃത ലാന്‍ഡ് ഡാറ്റാ ബേങ്ക് പഞ്ചായത്ത്/വില്ലേജുകളിലെ കിയോസ്‌കുകളിലൂടെ ലളിതമായ രീതിയില്‍ ഭൂമിയുടെ രേഖ ലഭ്യമാക്കും. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പ്രോജക്ട് തൃശൂര്‍ ജില്ലയിലാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ ഒന്ന് മുതല്‍ അതിദരിദ്ര്യര്‍ ഇല്ലാത്ത സംസ്ഥാനത്തിനു പുറമെ 60 വയസിനു മുകളിലുള്ള 62 ലക്ഷം ജനങ്ങള്‍ക്കും 2000 രൂപ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കും. എ എ വൈ കാര്‍ഡുള്ള 35 നും 60 നും ഇടയില്‍ പ്രായുള്ള എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപയും ആശാവര്‍ക്കര്‍, അങ്കണ്‍വാടി ജീവനക്കാര്‍ക്ക് 1000 രൂപ ശമ്പള വര്‍ധനയും നല്‍കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന ആശയത്തിന് പട്ടയമേള കൂടുതല്‍ കരുത്ത് പകരുന്നതായും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാത്യു ടി തോമസ് എം എല്‍ എ, തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, എ ഡി എം. ബി ജ്യോതി പങ്കെടുത്തു.

 

 

Latest