Gulf
ഖത്തറിൽ ഇസ്റാഈൽ ആക്രമണം; ദോഹയിൽ പത്തിടത്ത് സ്ഫോടനം; ഹമാസിനെ ലക്ഷ്യമിട്ടെന്ന് സ്ഥിരീകരിച്ച് ഇസ്റാഈൽ സൈന്യം
കഴമ്പില്ലാത്തതും ഭീരുത്വപരമായതുമായ ആക്രമണമാണിതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി

ദോഹ | ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ ആക്രമണം. ദോഹയിൽ വിവിധയിടങ്ങളിൽ ഉഗ്ര സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ ആക്രമണം സ്ഥിരീകരിച്ച് ഇസ്റാഈൽ രംഗത്ത് വരികയായിരുന്നു. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് തങ്ങൾ നടത്തിയ ആക്രമണമാണിതെന്ന് ഇസ്റാഈൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് പ്രതിനിധി സംഘം ദോഹയിൽ ചർച്ചകൾ നടത്തുന്നതിനിടെയാണ് സംഭവം.
ഇസ്റാഈലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈലി സൈന്യം സ്ഥിരീകരിച്ചു. ദോഹയിൽ വെച്ച് ഹമാസ് നേതാക്കളെ വധിക്കാൻ ശ്രമിച്ചതായി സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് വിധേയരായ ഹമാസ് അംഗങ്ങൾ വർഷങ്ങളായി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവരാണെന്നും ഹമാസ് ഭീകര സംഘടനയെ പരാജയപ്പെടുത്തുന്നത് വരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്റാഈലിന്റെ ഈ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. കഴമ്പില്ലാത്തതും ഭീരുത്വപരമായതുമായ ആക്രമണമാണിതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി പ്രസ്താവനയിൽ പറഞ്ഞു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കുറ്റകൃത്യം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും, ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള ഇസ്റാഈലിന്റെ പദ്ധതികൾക്ക് സമാന്തരമായിട്ടാണ് ഈ സംഭവം അരങ്ങേറിയത്. ഏതെങ്കിലും തരത്തിലുള്ള സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള ഇസ്റാഈലിന്റെ മറ്റൊരു ശ്രമമായാണ് ഈ ആക്രമണത്തെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.