Kerala
തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടവും പൂര്‍ത്തിയായി; 74.85 ശതമാനം പോളിങ്
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം| തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 74.85 ശതമാനം പേരാണ് വിധിയെഴുതിയത്. വൈകിട്ട് ആറു മണി വരെ ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്ക് വോട്ട് ചെയ്യാമെന്നതിനാല്‍ വോട്ടിംഗ് ശതമാനം ഇനിയും വര്‍ധിക്കും.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്-77.52 ശതമാനം. തൃശൂരിലാണ് ഏറ്റവും കുറവ്-71.46. പാലക്കാട്-75.22, മലപ്പുറം-76.44, കോഴിക്കോട്-76.09, കണ്ണൂര്‍-75.76, കാസര്‍കോട്-73.51 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പു തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി എടക്കടവ് ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. എല്‍ ഡി എഫിന് ചരിത്രവിജയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് കേന്ദ്രങ്ങളെന്ന് കണക്കാക്കുന്ന സ്ഥലങ്ങള്‍ അടക്കം എല്‍ ഡി എഫിനെ സ്വീകരിക്കുന്നു. ശബരിമല വിഷയം ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിച്ചു. അതിന് വിശ്വാസികളുടെയാകെ പിന്തുണയുണ്ട്. ബി ജെ പി യും യു ഡി എഫും ഇക്കാര്യത്തില്‍ ഒരേ വണ്ടിയില്‍ സഞ്ചരിക്കുന്നവരാണ്. അതിജീവിതക്കൊപ്പമാണ് നാടും സര്‍ക്കാരുമെന്നും പിണറായി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പൂനൂര്‍ ജി എം യു പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രി എ കെ ശശീന്ദ്രന്‍ കണ്ണൂര്‍ ചൊവ്വ ധര്‍മ്മ സമാജം യു പി സ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പായം താന്തോട് സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലുംമന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എം കെ.മുനീര്‍ എം എല്‍ എ. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ വോട്ട് ചെയ്തു. കടന്നപ്പള്ളി പാണപുഴ പഞ്ചായത്ത് ചെറുവാച്ചേരി ഗവ. എല്‍ പി സ്‌കൂള്‍ ബൂത്ത് നമ്പര്‍ ഒന്നിലാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വോട്ട് രേഖപ്പെടുത്തിയത്.
470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 12,391 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.ആകെ 1.53 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 72. 46 ലക്ഷം പുരുഷന്മാരും 80. 90 ലക്ഷം സ്ത്രീകളും 161 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. 38,994 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് (ഡിസംബര്‍ 13, ശനി) വോട്ടെണ്ണല്‍.
രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ആകെ 18,274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2,055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍- 81, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂര്‍-1,025, കാസര്‍കോട്- 119 എന്നിങ്ങനെയാണ് പ്രശ്‌നബാധിത ബൂത്തുകളുള്ളത്.
കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുനിസിപാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടിക്കുണ്ട്, അഞ്ചാംപീടിക എന്നീ വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ മംഗല്‍ പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലെ മുത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാര്‍ഡില്‍ സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് ഇവിടെയും വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍, അതത് പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.



