Uae
ഇന്ത്യ - യു എ ഇ ഉഭയകക്ഷി നിക്ഷേപ ചർച്ചകൾക്ക് അബൂദബിയിൽ തുടക്കം
മാരിടൈം, ബഹിരാകാശ മേഖലകളിലെ സഹകരണ സാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

അബൂദബി|ഇന്ത്യ – യു എ ഇ ഉന്നതതല സംയുക്ത നിക്ഷേപ ദൗത്യസേന യോഗം അബൂദബിയിൽ നടന്നു. അബൂദബി ഇൻവെസ്റ്റ്‌മെന്റ്അതോറിറ്റി മാനേജിംഗ് ഡയറക്്ടർ ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ് യാൻ, ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപ സ്ഥാപനങ്ങളും യോഗത്തിൽ പങ്കെടുത്തു. സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന വേദിയായി 2013-ലാണ് സംയുക്ത ദൗത്യസേന രൂപീകരിച്ചത്.
ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) നടപ്പാക്കിയതിന് ശേഷം ഉഭയകക്ഷി വ്യാപാരത്തിൽ വലിയ പുരോഗതിയുണ്ടായതായി യോഗം വിലയിരുത്തി. 2025-ന്റെ ആദ്യ പകുതിയിൽ എണ്ണയിതര ഉഭയകക്ഷി വ്യാപാരം ഏകദേശം 38 ബില്യൺ ഡോളറിലെത്തി. ഇത് 2024-ന്റെ ആദ്യ പകുതിയേക്കാൾ 34 ശതമാനം കൂടുതലാണ്. ദുബൈയിലെ ജെബൽ അലി ഫ്രീ സോണിൽ 2.7 ദശലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന ഭാരത് മാർട്ട് ഉൾപ്പെടെയുള്ള സംയുക്ത നിക്ഷേപ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.
മാരിടൈം, ബഹിരാകാശ മേഖലകളിലെ സഹകരണ സാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും സെൻട്രൽ ബേങ്കുകൾ തമ്മിൽ പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നത്. പണമിടപാട് സംവിധാനങ്ങളുടെ ഏകീകരണം, സെൻട്രൽ ബേങ്ക് ഡിജിറ്റൽ കറൻസികളിലെ സഹകരണം എന്നിവയും ചർച്ചയായി. നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംയുക്തമായി പ്രവർത്തിക്കാനും തീരുമാനിച്ചു.