Connect with us

India Vs Australia T20 Series

ഓസീസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; പരമ്പര ഒപ്പത്തിനൊപ്പം

വാഷിങ്ടന്‍ സുന്ദറിന്റെ കിടിലന്‍ ബാറ്റിംഗ് പ്രകടനമാണ് ജയം അതിവേഗത്തിലാക്കിയത്.

Published

|

Last Updated

ഹൊബാര്‍ട്ട് | മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിന്റെ തിളക്കമാർന്ന വിജയം സ്വന്തമാക്കി ഇന്ത്യ. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 18.3 ഓവറില്‍ 188 റൺസുമായി ലക്ഷ്യം മറികടന്നു. ഈ ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഓരോ ജയവുമായി ഇരുരാജ്യങ്ങളും ഒപ്പത്തിനൊപ്പമെത്തി.

വാഷിങ്ടന്‍ സുന്ദറിന്റെ കിടിലന്‍ ബാറ്റിംഗ് പ്രകടനമാണ് ജയം അതിവേഗത്തിലാക്കിയത്. ആറാമനായി ക്രീസിലെത്തിയ സുന്ദര്‍ 23 പന്തില്‍ 4 സിക്‌സും 3 ഫോറും നേടി 49 റണ്‍സെടുത്ത് ഇന്ത്യൻ ജയത്തിൽ നിര്‍ണായക പങ്കുവഹിച്ചു. സഞ്ജു സാംസണിന് പകരമായി ടീമില്‍ എത്തിയ ജിതേഷ് ശര്‍മയും തന്റെ അവസരം പൂര്‍ണ്ണമായി ഉപയോഗിച്ചു. 13 പന്തില്‍ 22 റണ്‍സാണ് സഞ്ജു നേടിയത്.

വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത് അഭിഷേക് ശര്‍മ്മയാണ്. 16 പന്തില്‍ അഭിഷേക് 25 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ രണ്ടക്കം കടന്നെങ്കിലും 12 പന്തില്‍ 15 റണ്‍സോടെ മടങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 11 പന്തില്‍ 24 റണ്‍സ് അടിച്ചു. തിലക് വര്‍മ്മ (29)യും അക്ഷര്‍ പട്ടേല്‍ (17)റണ്‍സും നേടി. പിന്നീട് ഇറങ്ങിയ വാഷിങ്ടൺ സുന്ദർ ക്രീസിൽ നിറഞ്ഞാടിയതോടെ ഇന്ത്യ വിജയതീരമണഞ്ഞു.

ഓസ്‌ട്രേലിയക്കായി നതാന്‍ എല്ലിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്റ്റോയിനിസ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. അദ്യം ബാറ്റ് ചെയ്ത ഓസീസ് ടിം ഡേവിഡിന്റെയും മാര്‍ക്കസ് അര്‍ധസെഞ്ച്വറികള്‍ക്ക് ബലമേകിയാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

38 പന്തില്‍ 8 ഫോറും 5 സിക്‌സും ഉള്‍പ്പെടുത്തി ടിം ഡേവിഡ് 74 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയപ്പോള്‍, സ്റ്റോയിനിസ് 39 പന്തില്‍ 64 റണ്‍സ് നേടി. മാത്യു ഷോര്‍ട്ട് 26 റണ്‍സുമായി പുറത്താകാതെ നിന്നു. തുടക്കത്തില്‍ തന്നെ ട്രാവിസ് ഹെഡിനേയും (6), ജോഷ് ഇംഗ്ലിസിനേയും (1) അര്‍ഷ്ദീപ് സിങ് മടക്കിയത് ഓസീസിന് തിരിച്ചടിയായി.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ രണ്ട് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് ശിവം ദുബെ സ്വന്തമാക്കി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സര പരമ്പരയിൽ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഓസീസിനായിരുന്നു വിജയം. നാലാം മത്സരം നവംബർ ആറിന് കരാരയിൽ നടക്കും.

 

---- facebook comment plugin here -----

Latest