Connect with us

Kerala

ശുചീകരണ തൊഴിലാളി ജോയിയുടെ മാതാവിന് വീടൊരുങ്ങി; ഗൃഹപ്രവേശം ഇന്ന് വൈകീട്ട്

കോര്‍പ്പറേഷനാണ് വീട് നിര്‍മിച്ചുനല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം തമ്പാനൂര്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മാതാവ് മെല്‍ഹിക്ക് വീട് നിര്‍മിച്ച് നല്‍കി കോര്‍പ്പറേഷന്‍. വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ്. മന്ത്രി എംബി രാജേഷ് ഉള്‍പ്പെടെയുളളവര്‍ ഗൃഹപ്രവേശ ചടങ്ങിനെത്തും. ജില്ലാ പഞ്ചായത്താണ് സ്ഥലം കണ്ടെത്തി മാരായമുട്ടം കോണത്തുവിളാകത്താണ് പത്ത് ലക്ഷം ചെലവിട്ട് വീട് നിര്‍മിച്ചത്.

ഒരാള്‍ക്ക് നടന്നു ചെല്ലാന്‍ കഴിയാത്ത വീടായിരുന്നു ജോയിയുടെത്. അവിടേക്ക് മൃതദേഹം അവസാനമായി കൊണ്ടുപോകാന്‍ പ്രയാസമായിരുന്നു. സഹോദരന്റെ വീട്ടിലായിരുന്നു അന്ത്യോപചാരമൊരുക്കാന്‍ സൗകര്യമൊരുക്കിയത്. ജോയിയുടെ മരണത്തോടെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തനിച്ചായ മാതാവിനെ പുനരധിവസിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു. ആ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 12നാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിയെ കാണാതായത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

 

Latest