Connect with us

Kerala

സ്‌കൂളിലെ ഹിജാബ് വിവാദം: കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് അവകാശ ലംഘനമെന്ന് മന്ത്രി

ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകാം. സംഭവിച്ചത് ഗുരുതര കൃത്യവിലോപം. നാളെ രാവിലെ 11 മണിക്കകം പ്രശ്‌നം പരിഹരിക്കണം.

Published

|

Last Updated

തിരുവനന്തപുരം | പള്ളുരുത്തി സ്‌കൂള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു.

ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകാം. കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് അവകാശ ലംഘനമാണ്. ഗുരുതര കൃത്യവിലോപമാണ് സംഭവിച്ചിട്ടുള്ളതെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡി ഡി ഇയുടെ അന്വേഷണത്തിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. നാളെ രാവിലെ 11 മണിക്കകം പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളം പള്ളുരുത്തി എം എല്‍ എ റോഡിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ മകളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയെന്ന് പിതാവ് പരാതിപ്പെട്ടിരുന്നു. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ ക്ലാസ്സില്‍ കയറ്റാതിരുന്നത്. ഈ വര്‍ഷമാണ് കുട്ടി സ്‌കൂളില്‍ പ്രവേശനം നേടിയത്. സ്‌കൂളില്‍ മുസ്‌ലിം കുട്ടികള്‍ തട്ടം ധരിച്ചെത്താന്‍ പാടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിയെ പുറത്ത് നിര്‍ത്തുകയും അഹങ്കാരിയെന്ന് വിളിക്കുകയും മറ്റ് കുട്ടികളുടെ മുന്നില്‍ പരിഹസിക്കുകയും ചെയ്തുവരുന്നതായി അനസ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മന്ത്രി ശിവന്‍കുട്ടിയുടെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണ രൂപം:
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം. വിദ്യാര്‍ത്ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 15-ന് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തും.

 

Latest