Kerala
മഴ വീണ്ടും ശക്തമായി; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. ആറ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ കനത്തതോടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. എറണാകുളം നഗരത്തിലെ റോഡുകളിൽ വെള്ളം കയറി. മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരം വീണ്ടും അടച്ചു. കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞ പ്രദേശത്താണ് ഇന്ന് വീണ്ടും മണ്ണും കല്ലും ഇടിഞ്ഞുവീണത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണ്. ചുരം കവാടം പോലീസ് കയർ കെട്ടി അടച്ചു.
കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പോലീസ് കുറ്റ്യാടി വഴി തിരിച്ചുവിട്ടു. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിഞ്ഞുപോകണമെന്നാണ് അറിയിപ്പ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിർദേശമുണ്ട്. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണെന്ന് അറിയിപ്പുണ്ട്.