Connect with us

Kerala

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി

പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ഇയാളെ ജയിലില്‍ എത്തിച്ചിരുന്നു

Published

|

Last Updated

കണ്ണൂര്‍ | തടവ് ചാടി പിടിയിലായ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്  കൊണ്ടുപോയി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു രാവിലെ 7.20 ഓടെയാണ് കൊണ്ടുപോയത്.

അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു.
സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിനകത്തെ ഇലക്ട്രിക് ഫെന്‍സിങും സി സി ടിവികളും പ്രവര്‍ത്തന ക്ഷമമല്ലേ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ആരോ ഒരാള്‍ ജയില്‍ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണ്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച ആദ്യ റിപ്പോര്‍ട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

ഗോവിന്ദച്ചാമിയുടെ തടവിലെ താമസത്തിലും ജയിലധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. ഇയാള്‍ക്ക് താടിനീട്ടിവളര്‍ത്താനടക്കം ആരാണ് അനുമതി നല്‍കിയതെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മാസത്തില്‍ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയില്‍ ഷേവ്‌ചെയ്യണം എന്നീ ചട്ടം ലംഘിക്കപ്പെട്ടതു സംബന്ധിച്ചു ചോദ്യം ഉയര്‍ന്നിട്ടുണ്ട്.