From the print
എന്‍ ഡി എ മുന്നണിയില്‍ സമ്പൂര്‍ണ വെട്ടിനിരത്തല്‍; അപ്രസക്തമായി ബി ഡി ജെ എസ്
പിതാവിന്റെയും പുത്രന്റെയും സ്ഥാപിത താത്പര്യ സംരക്ഷണമെന്ന അജന്‍ഡക്കപ്പുറം ബി ഡി ജെ എസിന് മറ്റൊരു നിലപാടുമില്ലെന്ന് തെളിഞ്ഞതോടെ നേതാക്കളും അണികളും നിര്‍ജീവമാകുകയും പാര്‍ട്ടി തന്നെ അപ്രസക്തമാകുകയും ചെയ്തു.
തൃശൂര്‍ | കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് ബി ഡി ജെ എസ് രൂപവത്കരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി വന്ന ഭാരത ധര്‍മ ജന സേന എന്ന ബി ഡി ജെ എസ് ഇന്ന് ഏതാണ്ട് അപ്രസക്തമായ അവസ്ഥയിലാണ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനം ബി ജെ പി മുന്നണിയുടെ ഭാഗമായെങ്കിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
പിതാവിന്റെയും പുത്രന്റെയും സ്ഥാപിത താത്പര്യ സംരക്ഷണമെന്ന അജന്‍ഡക്കപ്പുറം ബി ഡി ജെ എസിന് മറ്റൊരു നിലപാടുമില്ലെന്ന് തെളിഞ്ഞതോടെ നേതാക്കളും അണികളും നിര്‍ജീവമാകുകയും പാര്‍ട്ടി തന്നെ അപ്രസക്തമാകുകയും ചെയ്തു. അതുകൊണ്ട് എന്‍ ഡി എ മുന്നണിയില്‍ ഇവര്‍ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ഘടകകക്ഷിയെന്ന പരിഗണന നല്‍കുന്നില്ലെന്ന പരാതി പതിവുപോലെ പറയുന്നുണ്ടെങ്കിലും ബി ജെ പി ഗൗനിക്കുന്നു പോലുമില്ല.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും കൊല്ലത്തും ബി ഡി ജെ എസ് കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പിന്നീട് ഈ വളര്‍ച്ചയും ആവേശവും നിലനിര്‍ത്താനായില്ല. കൃത്യമായ രാഷ്ട്രീയ നിലപാടോ ആശയവ്യക്തതയോ ഇല്ലാത്ത സ്വകാര്യ സംഘടനയായി അധഃപതിച്ചതോടെ പാര്‍ട്ടി അണികള്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങി.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ ഡി എ മുന്നണി പുറത്തിറക്കിയ പോസ്റ്ററുകളിലൊന്നും ബി ഡി ജെ എസ് നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളി എന്‍ ഡി എ മുന്നണിയുടെ സംസ്ഥാന കണ്‍വീനറാണ്. പക്ഷേ, പ്രചാരണ വേദികളിലൊന്നും കണ്‍വീനറെ കാണാനില്ല. എന്‍ ഡി എ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി ജെ പി തദ്ദേശ തിരഞ്ഞെടുപ്പില്‍ 1,98,751 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ബി ഡി ജെ എസിന് കിട്ടിയത് കേവലം 320 സീറ്റുകള്‍ മാത്രം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 650 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് പകുതി സീറ്റ് പോലും ഇത്തവണ നല്‍കിയില്ല. ബി ഡി ജെ എസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ പലതും ബി ജെ പി ഏറ്റെടുത്തു.
നല്‍കിയ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനും ബി ഡി ജെ എസിന് കഴിഞ്ഞില്ല. സീറ്റ് കൊടുത്താലും മത്സരിക്കാന്‍ ഇവര്‍ക്ക് ആളില്ലെന്നാണ് ബി ജെ പി നേതാക്കളുടെ പരിഹാസം. തരാതരം പോലെ സംസ്ഥാന സര്‍ക്കാറിനെയും സി പി എമ്മിനെയും പുകഴ്ത്തുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് ബി ഡി ജെ എസിന്റെ പ്രതിഛായക്ക് തന്നെ കനത്ത തിരിച്ചടിയാണ്.
ബി ഡി ജെ എസ് വെറും കടലാസ് സംഘടനയായി മാറിയെന്ന് ബി ജെ പി സംസ്ഥാന വക്താവ് രാധാകൃഷ്ണ മേനോന്‍ കഴിഞ്ഞ പാര്‍ലിമെന്റ്തിരഞ്ഞെടുപ്പ് കാലത്ത് ആക്ഷേപിച്ചിരുന്നു. സംസ്ഥാനത്ത് എന്‍ ഡി എ വോട്ടു വിഹിതം വര്‍ധിപ്പിച്ചപ്പോഴും ബി ഡി ജെ എസിന്റെ വോട്ട് വിഹിതം വര്‍ധിക്കാത്തത് ചൂണ്ടികാട്ടിയായിരുന്നു ഈ കുറ്റപ്പെടുത്തല്‍.
ഈ വര്‍ഷം ജനുവരിയില്‍ ബി ഡി ജെ എസിന്റ കോട്ടയം ജില്ലാ കമ്മിറ്റി എന്‍ ഡി എ മുന്നണി വിടണമെന്ന പ്രമേയം പാസ്സാക്കിയിരുന്നു. എന്‍ ഡി എയില്‍ പാര്‍ട്ടി കടുത്ത അവഗണനയാണ് നേരിടുന്നതെന്നാണ് പ്രമേയത്തിലുള്ളത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചില്ല. അര്‍ഹമായ സ്ഥാനങ്ങള്‍ പോലും നല്‍കിയില്ല. അതിനാല്‍ എന്‍ ഡി എ വിടണമെന്നും മറ്റ് മുന്നണികളില്‍ പ്രവേശിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നുമായിരുന്നു പാര്‍ട്ടി പ്രമേയം.
ഏതായാലും രാഷ്ടീയ പാര്‍ട്ടി എന്ന നിലയില്‍ ബി ഡി ജെ എസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. ഈ തദ്ദേശ തിരഞ്ഞെടുപ്പോടെ ഒരുപക്ഷേ ബി ഡി ജെ എസ് എന്ന പാര്‍ട്ടി തന്നെ തുടച്ചുമാറ്റപ്പെട്ടേക്കാം എന്ന അവസ്ഥയാണുള്ളത്.



