Kerala
പോളിങ് സ്റ്റേഷനില്‍ തേനീച്ച ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്
പരുക്കേറ്റ എട്ടോളം പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍| തൃശൂര്‍ വലക്കാവ് എല്‍ പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനില്‍ തേനീച്ച ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാന്‍ നിന്നവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ എട്ടോളം പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോർപറേഷൻ എന്നിവിടങ്ങളിലായി 12,391 വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1. 53 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 72. 46 ലക്ഷം പുരുഷന്മാരും 80. 90 ലക്ഷം സ്ത്രീകളും 161 ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു.
38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂർ- 81, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോ ട്- 166, വയനാട്- 189, കണ്ണൂർ-1,025, കാസർകോട്- 119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്.



