Kerala
ക്ലിഫ് ഹൗസ് വളഞ്ഞ് ആശാ വർക്കർമാർ; പൊലീസുമായി സംഘർഷം, അറസ്റ്റ്
പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം | വേതന വര്‍ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്ലിഫ് ഹൗസ് വളഞ്ഞ് പ്രതിഷേധിച്ച ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതിനെ തുടർന്ന് ക്ലിഫ് ഹൗസ് പരിസരം യുദ്ധക്കളത്തിന് സമാനമായി. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രതിഷേധക്കാർ ഉപയോഗിച്ചിരുന്ന മൈക്ക് സിസ്റ്റം പൊലീസ് ഇടപെട്ട് നീക്കം ചെയ്തു.
ക്ലിഫ് ഹൗസ് ഗേറ്റ് തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പൊലീസ് പ്രതിരോധം തീർത്തെങ്കിലും പ്രതിഷേധക്കാർ ശക്തിയായി തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്ന്, പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ജലപീരങ്കിയും പ്രയോഗിച്ചു.
തങ്ങൾക്ക് അർഹമായ വേതന വർധനവ്, സേവന വേതന വ്യവസ്ഥയിലെ മാറ്റങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് ആശാ വർക്കർമാർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. കഴിഞ്ഞ എട്ടു മാസമായി സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൾ സമരം നടത്തി വരികയാണ് ആശാ വർക്കർമാർ.
ക്ലിഫ് ഹൗസ് പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അറസ്റ്റ് ചെയ്ത ആശാ വർക്കർമാരെ സമീപത്തെ എ പി സി. ക്യാമ്പുകളിലേക്ക് മാറ്റി.