Kerala
അല്‍ മൗലിദുല്‍ അക്ബര്‍: പ്രചാരണം അന്തിമഘട്ടത്തില്‍
25ന് പുലര്‍ച്ചെ ആരംഭിക്കുന്ന സംഗമം ഉച്ചക്ക് 12ന് അവസാനിക്കും

കോഴിക്കോട് | ജാമിഅ മര്‍കസിൻ്റെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ 25ന് നടക്കുന്ന അല്‍മൗലിദുല്‍ അക്ബറിൻ്റെ പ്രചാരണം തുടരുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൗലിദ് സംഗമമായ അല്‍മൗലിദുല്‍ അക്ബറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ‘തിരുവസന്തം 1500’ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് പുറമെ ദേശീയ പാതയുടെയും മറ്റ് പ്രധാന പാതകളുടെയും പരിസരത്ത് കമാനങ്ങളും പോസ്റ്ററും സ്ഥാപിച്ചുകൊണ്ടാണ് പ്രചാരണം നടക്കുന്നത്.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന കാല്‍ലക്ഷത്തോളം വിശ്വാസികളെ സ്വീകരിക്കാനായി വിശാലമായ സജ്ജീകരണങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ ഒരുക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിക്കുന്ന സംഗമം ഉച്ചക്ക് ഒരു മണിയോടെ അവസാനിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മീലാദ് സന്ദേശ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രമുഖ മാദിഹുകളുടെ നേതൃത്തിലുള്ള വിവിധ മൗലിദുകളുടെ പാരായണവും പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ആലാപനവും നടക്കും. ആത്മീയ ഉപദേശങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാക്കളും ആഗോള പണ്ഡിതന്‍മാരും സാദാത്തുക്കളും നേതൃത്വം നല്‍കും. സമസ്ത ട്രഷറര്‍ പി.ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂര്‍, വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് അലി ബാഫഖി തങ്ങള്‍, പി എ ഹൈദ്രൂസ് മുസ്ലിയാര്‍ കൊല്ലം, സെക്രട്ടറിമാരായ പി അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൊന്മള, അബ്ദുറഹ്‌മാന്‍ സഖാഫി പേരോട്, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, കരീം ഹാജി ചാലിയം, റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി, കുറ്റൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഹാജി സംബന്ധിക്കും.
---- facebook comment plugin here -----