Connect with us

National

വോട്ടര്‍ പട്ടിക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് ആരംഭിച്ചു

എംപിമാര്‍ ബാരിക്കേഡ് മറികടന്ന് കമ്മീഷന്‍ ഓഫീസിലേക്ക് പോകാനുള്ള ശ്രമത്തിലാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാരുടെ മാര്‍ച്ച് ആരംഭിച്ചു. രാവിലെ 11. 30ന് പാര്‍ലമെന്റില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ എംപിമാരും പോലീസും തമ്മില്‍ സംഘര്‍ഷം. എംപിമാര്‍ ബാരിക്കേഡ് മറികടന്ന് കമ്മീഷന്‍ ഓഫീസിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. ഇവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ബിഹാറിലെ എസ് ഐ ആര്‍ റദ്ദാക്കണം,, രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. മുപ്പത് പ്രതിപക്ഷ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ എം പിമാരെയും കമ്മീഷന്‍ കാണണം എന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്.

അതേസമയം വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ കോണ്‍ഗ്രസ് എ ഐ സി സി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും യോഗം ഇന്ന് ചേരുന്നുണ്ട്. ഇന്ന് വൈകീട്ട് 4.30യ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് യോഗം. രാഹുല്‍ഗാന്ധി, സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യ സഖ്യം നേതാക്കളുടെ യോഗവും ഇന്ന് വൈകീട്ട് ചേരും.

 

Latest