Connect with us

From the print

വിഴിഞ്ഞം തുറമുഖം: ഒന്നാംഘട്ടം വിജയകരം; അടുത്തഘട്ടം ജനുവരിയില്‍

രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ 2028ഓടുകൂടി പൂര്‍ത്തീകരിക്കും.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, ലക്ഷ്യമിട്ടതിലും നാല് ലക്ഷത്തോളം കണ്ടെയ്നറുകള്‍ അധികം കൈകാര്യം ചെയ്യാന്‍ സാധിച്ചെന്നും തുറമുഖ മന്ത്രി വി എന്‍ വാസവന്‍. അടുത്തഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുകയെന്നും മന്ത്രി പറഞ്ഞു.

പുതിയ കരാര്‍ അനുസരിച്ച് രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ 2028ഓടുകൂടി പൂര്‍ത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷമാണ് വിവരങ്ങള്‍ പങ്കുവെച്ചത്.

2024 ഡിസംബര്‍ മൂന്നിനാണ് എന്‍ജിനീയര്‍മാര്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുറമുഖത്തിന്റെ ആദ്യ വര്‍ഷത്തെ ലക്ഷ്യം പത്ത് ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 636 കപ്പലുകള്‍ വരികയും 14 ലക്ഷത്തോളം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തീരങ്ങളില്‍ മുമ്പ് വന്നിട്ടില്ലാത്ത എം എസ് സി ടര്‍ക്കി, എം എസ് സി ഐറീന, എം എസ് സി വെറോന ഉള്‍പ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു.

രണ്ടാംഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1,200 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 2,000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും. ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്ന് ചരക്കിറക്കാന്‍ സാധിക്കും. കൂടാതെ, നിലവിലുള്ള 2,960 മീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 3,900ല്‍പ്പരം മീറ്ററാക്കി മാറ്റും. താത്കാലികമായി നിര്‍മിച്ച അപ്രോച്ച് റോഡിന്റെ കണക്റ്റിവിറ്റി പണി പൂര്‍ത്തിയാക്കുകയും ഉദ്ഘാടനം ഉടന്‍ നടത്തുകയും ചെയ്യും. അതോടെ റോഡ് മാര്‍ഗമുള്ള ചരക്ക് ഗതാഗതത്തിന് തുടക്കമാകും.

റെയില്‍വേ കണക്റ്റിവിറ്റിക്കായി 10.7 കിലോമീറ്റര്‍ റെയില്‍വേ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖത്തിന് അടുത്തിടെ ഐ സി പി (ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ്) സ്റ്റാറ്റസ് ലഭിച്ചതോടെ ടൂറിസം രംഗത്ത് പുതിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. ടൂറിസം വകുപ്പുമായി ആലോചിച്ച് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. കൂടാതെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിവരുന്ന യാര്‍ഡ് സൗകര്യങ്ങള്‍ക്കും ഇന്‍സ്പെക്ഷനുമുള്ള സംവിധാനങ്ങള്‍ക്കുമായി 50 ഹെക്ടറോളം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നികുതി ഇനത്തില്‍ സര്‍ക്കാറിലേക്ക് ഇതുവരെ 97 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആയിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചിട്ടുണ്ട്. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ 6,000ത്തിലധികം പേര്‍ക്ക് നേരിട്ടും ലോജിസ്റ്റിക്സ് സംവിധാനങ്ങളോടും അനുബന്ധ വ്യവസായങ്ങളോടും ബന്ധപ്പെട്ടും ആയിരക്കണക്കിന് പേര്‍ക്ക് പരോക്ഷമായി തൊഴില്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest