Connect with us

Kerala

ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ ഇന്ന് വിധി പറയും

ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നു.

Published

|

Last Updated

തലശേരി |  ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോന്‍ പുറല്‍കണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. തലശേരി അഡീഷണല്‍ സെഷന്‍സ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ ജോസ് ആണ്
വിധി പ്രസ്താവിക്കുക

കേസിലെ ഒന്നുമുതല്‍ ആറുവരെ പ്രതികളും 10 മുതല്‍ 14 വരെയുള്ള പ്രതികളുമാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടുള്ളത്. ഇവരില്‍ 10, 12 പ്രതികള്‍ മരണപ്പെട്ടു. ഏഴ്, എട്ട് പ്രതികള്‍ സംഭവത്തിനു ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ചുവെന്നും ഒന്പത്, 15, 16 പ്രതികള്‍ സംഭവത്തിനു മുമ്പ് കൊല്ലപ്പെട്ടവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് പ്രതികള്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

14 ദിവസമാണ് കേസില്‍ കോടതിയില്‍ വിസ്താരം നടന്നത്. 44 സാക്ഷികളെയാണ് വിസ്തരിച്ചത്. 140 രേഖകള്‍ മാര്‍ക്ക് ചെയ്തു. 63 തൊണ്ടി മുതലുകള്‍ ഹാജരാക്കി.

വിചാരണ വേളയില്‍ പ്രതികളെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നു.

2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയില്‍ നിന്നും കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂ മാഹി പെരിങ്ങാടിയില്‍ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

16 പ്രതികളാണ് ഈ കേസിലുള്ളത്. രണ്ട് പ്രതികള്‍ മരണപ്പെട്ടു പതിനാല് പ്രതികളാണ് വിചരണ നേരിടുന്നത്. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പി പ്രേമരാജനും പ്രതികള്‍ക്കായി സി കെ ശ്രീധരനുമാണ് ഹാജരാകുന്നത്.

സിപിഎം പ്രവര്‍ത്തകരായ പള്ളൂര്‍ കൊയ്യോട് തെരുവിലെ ടി സുജിത്ത്, ചൊക്ലി മീത്തലെ ചാലില്‍ ഹൗസില്‍ ഷാരോണ്‍ വില്ലയില്‍ എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, നാലുതറ മണ്ടപ്പറമ്പത്ത് കോളനിയിലെ ടി കെ സുമേശ്, ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ.കെ. മുഹമ്മദ് ഷാഫി, ഷമില്‍ നിവാസില്‍ ടി വി ഷമില്‍, കൂടേന്റവിട എ.കെ. ഷമ്മാസ്, ഈസ്റ്റ് പള്ളൂരിലെ കെ. അബ്ബാസ്, ചെമ്പ്ര നാലുതറ പറയുള്ളപറമ്പത്ത് രാഹുല്‍, കുന്നുമ്മല്‍ വീട്ടില്‍ തേങ്ങ വിനീഷ് എന്ന കെ വിനീഷ്, കോടിയേരി പാറാല്‍ ചിരുതാംകണ്ടി സി കെ രജി കാന്ത്, പള്ളൂര്‍ പടിഞ്ഞാറെ നാലുതറ പി വി വിജിത്ത്, അമ്മാല മഠത്തില്‍ മുഹമ്മദ് രജീസ്, കണ്ണാറ്റിക്കല്‍ വീട്ടില്‍ ഷിനോജ്, അഴീക്കല്‍ മീത്തലെ എടക്കാടന്റവിട ഫൈസല്‍, ചൊക്ലി തണല്‍ വീട്ടില്‍ കാട്ടില്‍ പുതിയ പുരയില്‍ സരിഷ്, ചൊക്ലി കണ്ണോത്ത്പള്ളി തവക്കല്‍ മന്‍സിലില്‍ സജീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പത്താം പ്രതി രജികാന്ത്, പന്ത്രണ്ടാം പ്രതി മുഹമ്മദ് റജീസ് എന്നിവരാണ് പിന്നീട് മരണപ്പെട്ടത്.

 

---- facebook comment plugin here -----

Latest