Connect with us

National

യുപിഐ പണമിടപാടുകളുടെ പരിധി ഉയര്‍ത്തി; മാറ്റം സെപ്തംബര്‍ 15 മുതല്‍

24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി |  യുപിഐ വഴിയുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ മാറ്റം സെപ്തംബര്‍ 15ന് നിലവില്‍ വരും.നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. പേഴ്സണ്‍ ടു മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കാണ് (P2M) ഇതിന്റെ പ്രയോജനം ലഭിക്കുക.

ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന പേഴ്സണ്‍ ടു പേഴ്സണ്‍ (P2P) ഇടപാട് പരിധി പഴയതുപോലെ ഒരു ദിവസം ഒരു ലക്ഷം എന്നതില്‍ മാറ്റമില്ല.മൂലധന വിപണി നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പേയ്‌മെന്റുകള്‍ക്കും ഓരോ ഇടപാടിനും ഉണ്ടായിരുന്ന രണ്ടു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തി. എന്നാല്‍ മൊത്തത്തില്‍ 24 മണിക്കൂറിനുള്ളില്‍ പരമാവധി 10 ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈമാറാന്‍ അനുവദിക്കുന്നതാണ് പുതിയ ചട്ടം.

പണ നിക്ഷേപങ്ങളും നികുതി പേയ്‌മെന്റുകളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്പ്ലേസ് ഇടപാടുകളുടെ പരിധിയും ഉയര്‍ത്തി. ഓരോ ഇടപാടിനും ഒരു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.ട്രാവല്‍ സെക്ടറിലും ഓരോ ഇടപാടിനുമുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍ ഇത്തരത്തില്‍ ഒരു ദിവസം മൊത്തത്തില്‍ ചെയ്യാവുന്ന ഇടപാട് പരിധി പത്തുലക്ഷമാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ ഇപ്പോള്‍ ഒറ്റയടിക്ക് 5 ലക്ഷം വരെ നടത്താം.

വായ്പ, ഇഎംഐ കളക്ഷനുകള്‍ക്ക്, പരിധി ഇപ്പോള്‍ ഓരോ ഇടപാടിനും 5 ലക്ഷവും പ്രതിദിനം 10 ലക്ഷവുമാണ്. അതേസമയം ആഭരണം വാങ്ങലുകളില്‍ ഒരു ഇടപാടിന് 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിനം 6 ലക്ഷമായും നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്.

Latest