Connect with us

From the print

സമുദ്രോപരിതല താപനില കൂടി; അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നു

പത്ത് മടങ്ങ് വര്‍ധനവെന്ന് പഠനം.

Published

|

Last Updated

കൊച്ചി | അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തല്‍. കേരളം, കര്‍ണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങള്‍ ഏറ്റവും കൂടുതല്‍ ചത്തടിയുന്നതെന്നാണ് റിപോര്‍ട്ട്. ഉയര്‍ന്ന അളവിലുള്ള കപ്പല്‍ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ എന്നിവ ഇതിന് ആക്കം കൂട്ടുന്നുവെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനം പറയുന്നു.

തിമിംഗലങ്ങള്‍ ചത്തടിയുന്നത് 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവില്‍ മൂന്ന് ശതമാനമായി കുത്തനെ കൂടിയെന്ന് കണ്ടെത്തി. കടലിലെ ശബ്ദമലിനീകരണം, കപ്പലപകടങ്ങള്‍, ആവാസ കേന്ദ്രങ്ങളുടെ തകര്‍ച്ച എന്നിവ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയര്‍ന്ന പൗരബോധവും ചത്തടിയുന്ന സംഭവങ്ങള്‍ പെട്ടെന്ന് റിപോര്‍ട്ട് ചെയ്യാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പഠനം പറയുന്നു.

2003 മുതല്‍ 2023 വരെയുള്ള ഡാറ്റയാണ് പഠനവിധേയമാക്കിയത്. ബ്രൈഡ്സ് തിമിംഗലമാണ് കൂടുതലായി ചത്തടിയുന്നത്. 2023ല്‍ നടത്തിയ സര്‍വേയില്‍ മാത്രം ഒമ്പത് തിമിംഗലങ്ങളാണ് ചത്തടിഞ്ഞത്. ആഗസ്ത്- നവംബര്‍ മാസങ്ങളിലാണ് ഇത് കൂടുതലായി കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കാലവര്‍ഷത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരക്കടലുകളിലെ ഉയര്‍ന്ന ഉത്പാദനക്ഷമത ചെറുമത്സ്യങ്ങളുടെ വര്‍ധനയുണ്ടാക്കും. ഇതിനെ ലക്ഷ്യംവെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗലങ്ങള്‍ പലപ്പോഴും കരയോട് ചേര്‍ന്ന ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ കുടുങ്ങുകയോ കരക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടല്‍ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തുന്നതും തിമിംഗലങ്ങള്‍ ചത്തടിയുന്നത് കൂടാന്‍ കാരണമാകുന്നു.

സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗലങ്ങള്‍ക്ക് വിനയാകുന്നു. താപനില വര്‍ധിക്കുന്നത് മൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസ്സങ്ങള്‍ തിമിംഗലങ്ങള്‍ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാന്‍ ഇടവരുത്തുന്നു. ശക്തമായ ഒഴുക്ക് പരുക്കേറ്റതും ചത്തതുമായ തിമിംഗലങ്ങളെ തീരങ്ങളിലേക്ക് ഒഴുക്കിവിടുന്നുവെന്നും സി എം എഫ് ആര്‍ ഐ പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിന് കീഴില്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍ രതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.