Connect with us

rahul gandhi at kerala

രാഹുല്‍ ഗാന്ധിയുടെ കേരള പര്യടനത്തിനു തുടക്കമായി

രാഹുല്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന നിര്‍മാണ പ്രവൃത്തികള്‍ പി വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന രാഹുല്‍ ഗാന്ധി എം പിയുടെ കേരള പര്യടനത്തിനു തുടക്കമായി. പി സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടില്‍ പ്രകാശനം ചെയ്തതോടെ പരിപാടികള്‍ക്കു തുടക്കമായി.

തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണു പരിപാടികള്‍. ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കെ പി സി സിയുടെ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗണ്‍ഹാളില്‍ സുപ്രഭാതം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.

മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയത്. കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം കെ രാഘവന്‍ എം പി, എം എല്‍ എമാരായ എ പി അനില്‍കുമാര്‍, പി കെ ബഷീര്‍, ടി സിദ്ദീഖ്, ഡി സി സി പ്രസിഡന്റ് വി എസ്. ജോയ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

അതിനിടെ, വയനാട് ലോകസഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എം പി നിര്‍മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി വി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്. അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എം എല്‍ എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ചാ ണെന്നാണ് വിമര്‍ശനം. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍.

Latest