punjab congress issue
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു
ഇനിയും നാണക്കേട് സഹിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാനില്ലെന്ന് അമരീന്ദര്‍ സിംഗ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.
അമൃത്സര്‍ | കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചു. വൈകിട്ട് 4.30ന് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. എം എല്‍ എമാരുടെ യോഗം പാര്‍ട്ടി വിളിച്ചുചേര്‍ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി.
നവജ്യോത് സിംഗ് സിദ്ദു പക്ഷവും അമരീന്ദര്‍ പക്ഷവും മാസങ്ങളായി പഞ്ചാബില്‍ ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്. പി സി സി അധ്യക്ഷനായി സിദ്ദു വന്നതോടെ ഭിന്നത രൂക്ഷമായി. സിദ്ദു പക്ഷത്തെ എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇനിയും നാണക്കേട് സഹിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാനില്ലെന്ന് അമരീന്ദര്‍ സിംഗ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാന സംസ്ഥാനമാണ് പഞ്ചാബ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിലെ പാളയത്തിൽ പടയും മുഖ്യമന്ത്രിയുടെ രാജിയും.