Editors Pick
2025 ലും ആവർത്തിച്ച ഇന്ത്യയിലെ 10 പ്രധാന തലക്കെട്ടുകൾ
ഓരോ പുതുവർഷവും മാറ്റങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും, കടന്നുപോകുന്ന ഓരോ ഡിസംബറും ഒരു പുനഃക്രമീകരണത്തിന് വഴിയൊരുക്കാറുണ്ട്. 2025 ൽ ഇന്ത്യ അതിവേഗം മുന്നോട്ട് പോയെങ്കിലും ചില വാർത്താ തലക്കെട്ടുകൾ പഴയതിന്റെ ആവർത്തനമായി തോന്നിപ്പിച്ചു.
2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എല്ലാവരും പുതുവർഷ തീരുമാനങ്ങളുടെ തിരക്കിലാണ്. ഓരോ പുതുവർഷവും മാറ്റങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും, കടന്നുപോകുന്ന ഓരോ ഡിസംബറും ഒരു പുനഃക്രമീകരണത്തിന് വഴിയൊരുക്കാറുണ്ട്. 2025 ൽ ഇന്ത്യ അതിവേഗം മുന്നോട്ട് പോയെങ്കിലും ചില വാർത്താ തലക്കെട്ടുകൾ പഴയതിന്റെ ആവർത്തനമായി തോന്നിപ്പിച്ചു.
പേരുകളും തീയതികളും സ്ഥലങ്ങളും മാറിയെങ്കിലും വാർത്തകളുടെ ഇതിവൃത്തം മാറിയില്ല. ബി ജെ പി യുടെ ആധിപത്യം, തകർച്ച തുടരുന്ന കോൺഗ്രസ്, ഡൽഹിയിലെ വിഷവായു, പാകിസ്ഥാൻ ബന്ധമുള്ള ഭീകരവാദം എന്നിവയെല്ലാം മാറ്റമില്ലാതെ തുടർന്നു. രാഷ്ട്രീയക്കാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ, ഭാഷാ യുദ്ധങ്ങൾ, സ്ഥലപ്പേര് മാറ്റൽ തുടങ്ങിയവയും 2025 ലെ വാർത്തകളിൽ ഇടംപിടിച്ചു. ഈ വർഷം മാറ്റമില്ലാതെ തുടർന്ന 10 പ്രധാന തലക്കെട്ടുകൾ താഴെ പറയുന്നവയാണ്.
1. ബി ജെ പി യുടെ ജൈത്രയാത്ര തുടരുന്നു
2025 ലും ഇന്ത്യയുടെ രാഷ്ട്രീയ ഗതി ‘കാവി’ തന്നെയാണെന്ന് ബി ജെ പി തെളിയിച്ചു. ഡൽഹി, ബിഹാർ എന്നീ നിർണ്ണായക സംസ്ഥാനങ്ങളിൽ പാർട്ടി ഉജ്ജ്വല വിജയം നേടി. ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 70 ൽ 48 സീറ്റുകൾ നേടി ബി ജെ പി അധികാരത്തിൽ തിരിച്ചെത്തി. ബിഹാറിൽ ഭരവിരുദ്ധ തരംഗത്തെ അതിജീവിച്ച് എൻ ഡി എ സഖ്യം 243 ൽ 202 സീറ്റുകൾ തൂത്തുവാരി. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വലിയ മുന്നേറ്റം നടത്തി.
2. കോൺഗ്രസ് പുനരുജ്ജീവന ശ്രമങ്ങൾ വീണ്ടും പരാജയപ്പെടുന്നു
ഈ വർഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു. ഡൽഹിയിൽ അക്കൗണ്ട് പോലും തുറക്കാൻ കഴിയാതിരുന്ന പാർട്ടി, ഏപ്രിലിൽ അഹമ്മദാബാദിൽ എ ഐ സി സി സമ്മേളനം വിളിച്ച് ചേർത്തു. സംഘടനയെ താഴെത്തട്ട് മുതൽ കെട്ടിപ്പടുക്കണമെന്ന പഴയ മുദ്രാവാക്യങ്ങൾ അവിടെയും ഉയർന്നു. എന്നാൽ ബിഹാറിൽ വെറും 6 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഉൾപ്പാർട്ടി പോരും ജനങ്ങളുമായുള്ള ബന്ധമില്ലായ്മയും കോൺഗ്രസിനെ ഈ വർഷവും വേട്ടയാടി.
3. രോഹിത് – വിരാട് – ധോണി: ഇത് അവസാന മത്സരമോ?
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകളായിരുന്നു 2025 ലെ പ്രധാന കായിക വാർത്ത. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും എപ്പോൾ കളി നിർത്തും എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾ നടന്നു. എന്നാൽ ഐ സി സി ഏകദിന റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനക്കാരായാണ് ഇരുവരും വർഷം അവസാനിപ്പിച്ചത്. ഐ പി എല്ലിൽ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇത്തവണയും സജീവമായിരുന്നു. എന്നാൽ അദ്ദേഹം 2025 ലും സി എസ് കെ യുടെ നായകനായി കളിക്കളത്തിലുണ്ടായിരുന്നു.
4. ഗ്യാസ് ചേമ്പറായി ഡൽഹി
എല്ലാ ശൈത്യകാലത്തെയുമെന്നപോലെ ഡൽഹി ഇത്തവണയും ശ്വാസം മുട്ടി. ഡിസംബറായപ്പോഴേക്കും എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ‘ഹസാർഡസ്’ വിഭാഗത്തിലെത്തി. സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയും വിമാനങ്ങൾ വൈകുകയും ചെയ്തു. മഞ്ഞും വാഹനങ്ങളിൽ നിന്നുള്ള പുകയും വൈക്കോൽ കത്തിക്കുന്നതും ചേർന്ന് ഡൽഹിയെ ഒരു വിഷവാതക കൂടാരമാക്കി മാറ്റി.
5. രൂപയുടെ മൂല്യത്തകർച്ച
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. ഡിസംബറിൽ ഒരു ഡോളറിന് 91 രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. ഈ വർഷം ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായി രൂപ മാറി. വ്യാപാരക്കമ്മിയും വിദേശ നിക്ഷേപങ്ങളുടെ പിൻവാങ്ങലുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
6. പാകിസ്ഥാനും ഭീകരവാദവും: ഓപ്പറേഷൻ സിന്ദൂർ
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാടിന് ഇന്ത്യ ശക്തമായ മറുപടി നൽകി. ഏപ്രിലിൽ പഹൽഗാമിൽ ഹിന്ദു തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിലൂടെ ഇന്ത്യ തകർത്തു. എന്നിട്ടും ഭീകരവാദത്തെ തള്ളിപ്പറയാൻ ഇസ്ലാമാബാദ് തയ്യാറായില്ല.
7. നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ
രാഷ്ട്രീയ നേതാക്കളുടെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ ഈ വർഷവും വിവാദങ്ങൾ സൃഷ്ടിച്ചു. ബി ജെ പി എം പി രമേശ് ബിധുരി പ്രിയങ്ക ഗാന്ധിക്കെതിരെ നടത്തിയ പരാമർശവും കേരളത്തിൽ ഒരു സി പി ഐ എം നേതാവ് സ്ത്രീകളെക്കുറിച്ച് നടത്തിയ മോശം പരാമർശവും വലിയ പ്രതിഷേധത്തിന് ഇടയാക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മമത ബാനർജിയും ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനകൾ വാർത്തകളിൽ നിറഞ്ഞുനിന്നു.
8. ഭാഷാ സമരം: ഹിന്ദി അടിച്ചേൽപ്പിക്കൽ
ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന പരാതി 2025 ലും തുടർന്നു. മഹാരാഷ്ട്രയിൽ പ്രൈമറി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര സർക്കാരിന്റെ ഭാഷാ നയങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തി.
9. പേര് മാറ്റൽ തുടരുന്നു
സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേര് മാറ്റുന്നത് ഈ വർഷവും സജീവമായിരുന്നു. ഉത്തരാഖണ്ഡിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റി ‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ’ (VB-G RAM G) എന്നാക്കി മാറ്റി.
10. എപ്പോൾ കല്യാണം കഴിക്കും?
രാഹുൽ ഗാന്ധിയുടെയും സൽമാൻ ഖാന്റെയും വിവാഹം എപ്പോഴാണെന്ന ചോദ്യം 2025 ലും ഇന്ത്യയിൽ മാറ്റമില്ലാതെ തുടർന്നു. തിരഞ്ഞെടുപ്പ് റാലികൾക്കിടയിലും വാർത്താ സമ്മേളനങ്ങളിലും രാഹുൽ ഗാന്ധിക്ക് നേരെ ഈ ചോദ്യം ഉയർന്നു. സൽമാൻ ഖാൻ തന്റെ 60-ാം ജന്മദിനത്തിലേക്ക് കടക്കുമ്പോഴും ആരാധകർക്ക് ചോദിക്കാനുണ്ടായിരുന്നത് ഇതേ ചോദ്യം തന്നെയായിരുന്നു.
കടപ്പാട്: Timesofindia.indiatimes.com


