Kerala
പോത്തുണ്ടി സജിത കൊലക്കേസ്; ശിക്ഷാ വധി ഇന്ന്
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്‌ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

പാലക്കാട്|പോത്തുണ്ടി സജിത കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസിലെ പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്‌ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി സജിത കൊലക്കേസില്‍ കോടതി വിധി പറഞ്ഞത്. 2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയുടെ വീട്ടില്‍ കയറി ചെന്താമര വെട്ടിക്കൊന്നത്. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണക്കാരി സജിതയാണ് എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.
സജിത വീട്ടില്‍ ഒറ്റയ്ക്കുള്ള സമയം നോക്കിയായിരുന്നു ചെന്താമര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം സജിതയുടെ മക്കള്‍ സ്‌കൂളിലും ലോറി ഡ്രൈവറായ ഭര്‍ത്താവ് സുധാകരന്‍ തമിഴ്‌നാട്ടിലുമായിരുന്നു. സജിത അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് ചെന്താമര കൊടുവാളുമായെത്തി ശരീരത്തില്‍ തുടരെ തുടരെ വെട്ടി വീഴ്ത്തിയത്. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാള്‍ വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയി. വിശന്നു സഹിക്കവയ്യാതെ രണ്ടു ദിവസത്തിനുശേഷം മലയിറങ്ങി വന്നപ്പോഴാണ് പ്രതി പോലീസ് കസ്റ്റഡിയിലാകുന്നത്. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീളുകയായിരുന്നു.
ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുകയും ചെയ്തത്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധിക്കുമ്പോള്‍ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സജിതയുടെ കുടുംബാംഗങ്ങളും പ്രോസിക്യൂഷനും.