International
ഒമ്പത് മാസത്തെ കാരാഗൃഹ വാസത്തിന് ശേഷം ഫലസ്തീന്‍ വംശജനായ 15കാരനെ ഇസ്‌റാഈല്‍ മോചിപ്പിച്ചു
മതിയായ ഭക്ഷണം പോലും ലഭിക്കാതെ മുഹമ്മദിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, മോചനത്തിനുള്ള സമ്മര്‍ദ്ദം ഏതാനും ആഴ്ചകളായി കൂടുതല്‍ ശക്തമായിരുന്നു.
വാഷിങ്ടണ്‍ ഫലസ്തീന്‍ വംശജനായ അമേരിക്കന്‍ കൗമാരക്കാരന്‍ മുഹമ്മദ് ഇബ്രാഹിമിനെ ഒമ്പത് മാസത്തെ തടങ്കലിന് ശേഷം ഇസ്‌റാഈല്‍ അധികൃതര്‍ മോചിപ്പിച്ചു.യുഎസിന്റേയും പൗരാവകാശ ഗ്രൂപ്പുകളുടെയും മാസങ്ങള്‍ നീണ്ട സമ്മര്‍ദ്ദത്തിന് ശേഷമാണ് വ്യാഴാഴ്ച മുഹമ്മദിനെ മോചിപ്പിച്ചത്.
റാമല്ലയ്ക്ക് സമീപമുള്ള അല്‍-മസ്റാ അഷ്-ഷര്‍ഖിയ പട്ടണത്തിലെ കുടുംബവീട്ടില്‍ നിന്നാണ് 15കാരനെ അറസ്റ്റ് ചെയ്തത്. ജയിലിലടച്ച മുഹമ്മദിന്റെ ഭാരം വല്ലാതെ കുറയുകയും ത്വക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു.
ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ക്ക് നേരെ കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കുട്ടി കുറ്റം നിഷേധിച്ചു. ഫെബ്രുവരിയില്‍ വീട്ടില്‍ നടന്ന റെയ്ഡിനിടെ മുഹമ്മദിനെ കണ്ണുകെട്ടി മര്‍ദിച്ചതായി അദ്ദേഹത്തിന്റെ പിതാവ് സാഹിര്‍ ഇബ്രാഹിമും മറ്റ് ബന്ധുക്കളും പറഞ്ഞിരുന്നു.
ജയിലില്‍ വെച്ച് കുടുംബവുമായി ബന്ധപ്പെടാന്‍ ഇസ്‌റാഈല്‍ അധികൃതര്‍ കുട്ടിയെ അനുവദിച്ചില്ല, സന്ദര്‍ശനാനുമതിയും ലഭിച്ചില്ല. മുഹമ്മദുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ച യുഎസ് ഉദ്യോഗസ്ഥര്‍ വഴിയാണ് ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നത്.
മതിയായ ഭക്ഷണം പോലും ലഭിക്കാതെ മുഹമ്മദിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, മോചനത്തിനുള്ള സമ്മര്‍ദ്ദം ഏതാനും ആഴ്ചകളായി കൂടുതല്‍ ശക്തമായിരുന്നു.
കുട്ടിയെ മോചിപ്പിക്കാന്‍ ഇസ്‌റാഈലിനോടഡ് ആവശ്യപ്പെടണമെന്ന് ട്രംപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ മാസം 27 യുഎസ് സെനറ്റര്‍മാര്‍ കത്ത് നല്‍കിയിരുന്നു.



