Uae
അതിവേഗ പാതയിൽ ഡെലിവറി ബൈക്ക് ഓടിച്ചു; 8,152 പേർക്കെതിരെ നടപടി
നിയമലംഘനം നടത്തുന്നവർക്ക് 500 ദിർഹം പിഴ
ദുബൈ|അതിവേഗ പാതയിൽ ഡെലിവറി ബൈക്കോടിക്കരുതെന്ന പുതിയ നിയന്ത്രണം വന്ന ശേഷം 8,152 മോട്ടോർ സൈക്കിളുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ദുബൈ പോലീസ് അറിയിച്ചു. നവംബർ ഒന്ന് മുതലാണ് അതിവേഗ പാതയിൽ മോട്ടോർ സൈക്കിളുകൾക്ക് കർശന നിയന്ത്രണമുള്ളത്.
അഞ്ചോ അതിലധികമോ ലൈനുകളുള്ള വീതിയേറിയ റോഡുകളിൽ ഇടതുവശത്തുള്ള രണ്ട് ലൈനുകളും മൂന്നോ നാലോ ലൈനുകളുള്ള റോഡുകളിൽ ഇടതുവശത്തുള്ള ലൈനും ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
എന്നാൽ രണ്ട് ലൈനുകളുള്ള റോഡുകളിൽ റൈഡർമാർക്ക് ഇരുവശവും ഉപയോഗിക്കാം. വാണിജ്യ മോട്ടോർ സൈക്കിളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പാതകളെ സൂചിപ്പിക്കുന്നതിന് ദിശാസൂചന ബോർഡുകളിൽ നിരോധന ചിഹ്നങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഡെലിവറി കമ്പനികളുമായി സഹകരിച്ച് ബോധവത്കരണ പ്രചാരണങ്ങൾ അധികൃതർ നടത്തുന്നുണ്ട്.
ഗുരുതരമായ അപകടങ്ങളുടെ സാധ്യത കൂടുതലായതിനാൽ അതിവേഗ എക്‌സ്പ്രസ് വേകളിൽ മോട്ടോർ സൈക്കിളുകൾ അനുവദനീയമല്ലെന്ന് ദുബൈ പോലീസ് പറഞ്ഞു. ആവർത്തിച്ചുള്ള ബോധവത്കരണ പ്രചാരണങ്ങൾ ഉണ്ടായിരുന്നിട്ടും ചില ഡെലിവറി റൈഡർമാർ നിയന്ത്രിത മേഖലകളിൽ വാഹനമോടിച്ച് തങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നത് തുടരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എക്‌സ്പ്രസ് വേകളിലും ഫാസ്റ്റ് ലൈനുകളിലും റൈഡർമാരെ അധികൃതർ നിരീക്ഷിച്ചുവരികയാണ്. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹമാണ് പിഴ. നവംബർ ഒന്ന് മുതൽ ഷാർജ പോലീസും ഹെവി വാഹനങ്ങൾക്കും ബസുകൾക്കും മോട്ടോർ ബൈക്കുകൾക്കുമുള്ള ട്രാഫിക് ലൈനുകൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്.



