Kerala
നാരങ്ങാനത്തേക്കുള്ള കുരിശ് യാത്ര വനം വകുപ്പ് തടഞ്ഞു
പരിഹാര പ്രദക്ഷിണം പൂർത്തിയാക്കി വിശ്വാസികള്‍ മടങ്ങി
തൊടുപുഴ | കുരിശ് പൊളിച്ചുനീക്കിയ തൊമ്മന്‍കുത്ത് നാരങ്ങാനത്തെ തര്‍ക്കഭൂമിയിലേക്ക് കുരിശുരൂപമേന്തി ദുഃഖ വെള്ളിയോടനുബന്ധിച്ച് ക്രിസ്ത്യന്‍ വിശ്വാസികള്‍ നടത്തിയ പരിഹാര പ്രദക്ഷിണം വനം വകുപ്പ് തടഞ്ഞു. സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തില്‍ നടന്ന പരിഹാരപ്രദക്ഷിണം തൊമ്മന്‍കുത്തിലേക്ക് പ്രവേശിച്ചതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. വീണ്ടും കുരിശ് സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡി എഫ് ഒ പോലീസിന് കത്ത് നല്‍കിയിരുന്നു.
വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രാര്‍ഥന നടത്തിയ ശേഷം തിരിച്ചു പോകുമെന്ന് അറിയിച്ച വിശ്വാസികള്‍ പരിഹാര പ്രദക്ഷിണവും മറ്റു ചടങ്ങുകളും പൂര്‍ത്തിയാക്കി മടങ്ങി. നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കുരിശു സ്ഥാപിക്കില്ലെന്ന് വിശ്വാസികള്‍ പോലീസിനെ അറിയിച്ചതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയായിരുന്നു.



