National
മോദിയുടെ ബിരുദ വിവരങ്ങള്‍ പുറത്തുവിടില്ല; വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
ബിരുദം അപരിചിതരെ കാണിക്കാനാകില്ലെന്ന് ഡല്‍ഹി സര്‍വകലാശാല കോടതിയിൽ

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡല്‍ഹി സര്‍വകലാശാലയിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി. ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷനായ സിംഗിള്‍ ബഞ്ചിൻ്റെ നടപടി.
പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ വ്യക്തിക്ക് അത് നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവാണ് റദ്ദാക്കിയത്. ഇതിനെതിരെ ഡല്‍ഹി സര്‍വകലാശാല ഹരജി നല്‍കിയിരുന്നു.
പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാം, പക്ഷേ അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേസിൽ വാദം പൂർത്തിയായിരുന്നു. വിധി ഇതുവരെയുണ്ടായില്ല.
1978ല്‍ നരേന്ദ്രമോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എൻ്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉള്ളത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നീരജ് ശര്‍മ നല്‍കിയ വിവരാവകാശ അപേക്ഷ ആദ്യം ഡല്‍ഹി സര്‍വകലാശാല തള്ളുകയും പിന്നാലെ ഇദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കുകയുമായരുന്നു.