Connect with us

National

വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ബേങ്കുകളെ സംരക്ഷിക്കാന്‍ ഇടപെടണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

വിദേശ സ്ഥാപനങ്ങളുടെ ബേങ്കിംഗ് മേഖലയിലേക്കുള്ള കടന്നുകയറ്റം ഇന്ത്യയുടെ ബേങ്കിംഗ് നയത്തിലെ അപകടകരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ബേങ്കുകളെ സംരക്ഷിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ധനകാര്യമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. ബേങ്കിംഗ് മേഖലയിലെ എഫ് ഡി ഐ അംഗീകാര ചട്ടക്കൂടിന്റെ അവലോകനം നടത്തണമെന്നും കാത്തലിക്ക് സിറിയന് ബേങ്ക് ജീവനക്കാര്‍ക്ക് സേവനവ്യവസ്ഥകളുടെ സംരക്ഷണത്തോടൊപ്പം നിയമാനുസൃതമായ ബി പി എസ്-ലിങ്ക്ഡ് ശമ്പള പരിഷ്‌കരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ബേങ്കിംഗ് മേഖലയില്‍ വിദേശ നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നത് കാരണം ഇന്ത്യന്‍ ബേങ്കിംഗ് സംരക്ഷിക്കപ്പെട്ടെങ്കിലും, ഈ പ്രതിരോധശേഷി ഇപ്പോള്‍ അപകടത്തിലാണ്. കാത്തലിക്ക് സിറിയന്‍ ബേങ്കിന് പുറമെ ലക്ഷ്മി വിലാസ് ബേങ്ക്, യെസ് ബേങ്ക്, ആര്‍ ബി എല്‍ ബേങ്ക്, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ് ബേങ്ക് തുടങ്ങിയവയില്‍ ഇപ്പോള്‍ പൂര്‍ണമായോ ഭാഗികമായോ വിദേശ നിക്ഷേപങ്ങളുണ്ട്.

കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ് ഗ്രൂപ്പ് കാത്തലിക് സിറിയന്‍ ബേങ്ക് ഏറ്റെടുത്തത് മുതലുള്ള വിദേശസ്ഥാപനങ്ങളുടെ ബേങ്കിംഗ് മേഖലയിലേക്കുള്ള കടന്നുകയറ്റം ഇന്ത്യയുടെ ബേങ്കിംഗ് നയത്തിലെ അപകടകരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതും ബേങ്കിംഗ് മേഖലയുടെ വിദേശവത്ക്കരണ പ്രവണതയെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഇത് ബേങ്ക് ദേശസാത്ക്കരണ മനോഭാവത്തെ മാറ്റിമറിക്കുന്നതാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് കത്തില്‍ മുന്നറിയിപ്പ് നല്‍കി.

ചെറുകിട വായ്പക്കാര്‍ക്കും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സേവനം നല്‍കിയിരുന്ന ഒരു ജനകീയ ബേങ്കായിരുന്ന സി എസ് ബി ഇപ്പോള്‍ കാര്‍ഷിക, വിദ്യാഭ്യാസ, ഭവന, ചെറുകിട ബിസിനസ് വായ്പകള്‍ ഗണ്യമായി കുറച്ചിരിക്കുകയാണ്. അതേസമയം, കോര്‍പ്പറേറ്റ് മേഖലയിലേക്കുള്ള വായ്പാ പരിധി ബേങ്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്. സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ 10,000 രൂപ പ്രാരംഭ നിക്ഷേപം വേണമെന്ന് ബേങ്ക് നിര്‍ബന്ധിക്കുന്നതായി റിപോര്‍ട്ടുകളുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2015 ല്‍ ഉണ്ടായിരുന്ന 2,906 സ്ഥിരം ജീവനക്കാരെ ഇപ്പോള്‍ 906 ആയി കുറച്ച ബേങ്ക് കരാര്‍ നിയമനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഒമ്പത് വര്‍ഷത്തിനിടയില്‍ ഒരു സ്ഥിരം നിയമനം പോലും സി എസ് ബിയില്‍ നടന്നിട്ടില്ല. വിദേശ നിയന്ത്രണത്തിന് കീഴിലായതിനു ശേഷം, ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്ന് 58 ആയി കുറയ്ക്കുകയും ചെയ്തു.

ദേശീയ സാമ്പത്തിക സ്ഥിരതക്ക് അത്യന്താപേക്ഷിതമായ നിക്ഷേപം സ്വീകരിക്കുന്ന ബേങ്കുകളില്‍ വിദേശ സ്ഥാപനങ്ങള്‍ നിയന്ത്രണം നേടുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Latest