Connect with us

Kerala

ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് പിടിയില്‍

ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പോലീസിന് കൈമാറി.

Published

|

Last Updated

തിരുവനന്തപുരം| ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തില്‍ കൊല്ലത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പോലീസിന് കൈമാറി.

ജൂലൈ 19നാണ് ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്ലാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തു. സതീഷിന്റെ മാനസിക, ശാരീരിക പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഭര്‍ത്താവ് അതുല്യയെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.ഷാര്‍ജയില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ആത്മഹത്യയെന്നായിരുന്നു നിഗമനം. അതുല്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി എ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

 

Latest