Uae
അഡിഹെക്‌സ് സമാപിച്ചു
പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഫാൽക്കൺ ലേലത്തിൽ 41 ഫാൽക്കണുകൾക്കായി 16,68,000 ദിർഹമിന്റെ വിൽപ്പന നടന്നു.

അബൂദബി|അബൂദബി അന്താരാഷ്ട്ര വേട്ട, കുതിരയോട്ട പ്രദർശനം (അഡിഹെക്‌സ് ) 22-ാമത് പതിപ്പ് ഇന്നലെ സമാപിച്ചു. അഡ്‌നെക് ഗ്രൂപ്പും എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഫാൽക്കൺ ലേലത്തിൽ 41 ഫാൽക്കണുകൾക്കായി 16,68,000 ദിർഹമിന്റെ വിൽപ്പന നടന്നു. ലോകത്തിലെ പ്രമുഖ ഫാൽക്കൺ ഫാമുകളിൽ നിന്നുള്ള മികച്ച ഫാൽക്കണുകളെ മാത്രമാണ് ലേലത്തിൽ ഉൾപ്പെടുത്തിയത്. ഇത് പ്രദർശനത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു. റെക്കോർഡ് സന്ദർശകരും ഈ വർഷമുണ്ടായി.
അറബ്യൻ സലൂക്കി ബ്യൂട്ടി മത്സരവും ആകർഷണമായി. ഈ വർഷം 64 സലൂക്കികളാണ് മത്സരത്തിൽ പങ്കെടുത്തത്. ആൺ, പെൺ സലൂക്കികൾക്കായി പ്രത്യേക മത്സരങ്ങൾ ഉണ്ടായിരുന്നു. വിധികർത്താക്കൾ ശാരീരിക പ്രത്യേകതകൾ, വേട്ടയാടാനുള്ള കഴിവ്, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ബദുവിൻ ജനതയുടെ 5,000-ൽ അധികം വർഷത്തെ ചരിത്രത്തിന്റെ ഭാഗമായ സലൂക്കികളുടെ സൗന്ദര്യവും വേഗതയും ബുദ്ധിയും ഈ മത്സരം എടുത്തുകാണിച്ചു.
യു എ ഇയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഊന്നൽ നൽകിയാണ് പ്രദർശനം ഒരുക്കിയത്. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ കഴിഞ്ഞ ദിവസം പ്രദർശനം വീക്ഷിക്കാൻ എത്തിയിരുന്നു.