Connect with us

Kerala

യു പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ സുപ്രിംകോടതി

യോഗി ആദിത്യനാഥ് നടപ്പാക്കിയ 2021ലെ നിയമത്തിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ സുപ്രിംകോടതി. യോഗി ആദിത്യനാഥ് നടപ്പാക്കിയ 2021ലെ നിയമത്തിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. ഈ നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമാണന്ന് സുപ്രിം കോടതി വാക്കാല്‍ നിരീക്ഷിച്ചു.

നിലവിലെ മതത്തില്‍ നിന്ന് മറ്റൊരു മതവിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് മേല്‍ യു പി യിലെ ഈ നിയമം വളരെ ഭാരിച്ച ബാധ്യതയാണ് ചുമത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ചില ഭാഗങ്ങള്‍ ഉപദ്രവകരമാണെന്നും സ്വകാര്യതയിലേക്കുള്‍പ്പെടെ കടന്നുകയറുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നിയമം കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും മതംമാറിയ വ്യക്തിയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഉത്തരവില്‍ പരിശോധന ആവശ്യമായി വന്നേക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രയാഗ്രാജിലെ സാം ഹിഗ്ഗിന്‍ബോത്തം യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ആന്‍ഡ് സയന്‍സ് വൈസ് ചാന്‍സലര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എതിരായ എഫ് ഐ ആര്‍ റദ്ദാക്കിയാണ് കോടതി നിരീക്ഷണങ്ങള്‍. ക്രിസ്തുമതത്തിലേക്ക് കൂട്ട മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചിന്ത, ആവിഷ്‌കാരം, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ രൂപവും പ്രകടനവുമാണെന്നും കോടതി അടിവരയിട്ടു.

യു പി നിയമവിരുദ്ധ മതപരിവര്‍ത്തന നിയമത്തിന്റെ ഭരണഘടനാ സാധുത ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, മതപരിവര്‍ത്തനത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ പ്രഖ്യാപനം നടത്തല്‍ നിര്‍ബന്ധിതമാക്കിയ നിയമം വ്യക്തിപരമായ കാര്യങ്ങളില്‍ സംസ്ഥാന ഇടപെടലിന് കാരണമായെന്നും ചൂണ്ടിക്കാട്ടി.

മതപരിവര്‍ത്തനം നടക്കുന്ന ഓരോ കേസിലും പോലീസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കാന്‍ ജില്ലാ മജിസ്ട്രേറ്റിന് നിയമപരമായി ബാധ്യതയുണ്ട് എന്നതിലൂടെ പ്രസ്തുത നിയമത്തില്‍ സംസ്ഥാന അധികാരികളുടെ ഇടപെടല്‍ നിയമപ്രകാരം വളരെ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മതം മാറിയവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കണമെന്ന നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകളും സുപ്രിംകോടതി ഉയര്‍ത്തിക്കാട്ടി. മതം മാറുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സ്വകാര്യതയ്ക്കുള്ള ഭരണഘടനാ അവകാശവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ബെഞ്ച് ചോദിച്ചു.

 

Latest