Kerala
ധര്‍മസ്ഥല വെളിപ്പെടുത്തലിൽ ജീവന് ഭീഷണി; പോലീസ് സംരക്ഷണം തേടി യൂട്യൂബര്‍ മനാഫ്
യുട്യൂബ് വഴി പ്രചരിപ്പിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു

കോഴിക്കോട് | ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്ന് മലയാളി യൂട്യൂബറും ലോറി ഉടമയുമായ മനാഫ് പോലീസ് സംരക്ഷണം തേടി. ജീവന് ഭീഷണിയുള്ളതിനാല്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മീഷണറെ കണ്ടിരുന്നെന്നും പോലീസ് സംരക്ഷണം നൽകുമെന്ന് കമ്മീഷണർ അറിയിച്ചതായും മനാഫ് പറഞ്ഞു. എസ് ഐ ടിക്ക് മുന്നിൽ ഹാജരാകാൻ പോലീസ് സംരക്ഷണത്തിൽ പോകുമെന്നും മനാഫ് അറിയിച്ചു.
തനിക്കെതിരെ ഉടുപ്പി പേലീസ് മതസ്പർധക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് വാറണ്ട് നൽകാൻ എത്തുമെന്ന് അറിയിച്ചതായും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച എസ് ഐ ടിക്ക് മുന്നിൽ ഹാജരാകും.സത്യസസമായ കേസാണിത്. പലരെയും അവിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തൻ്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. ചിലർ മനഃപൂർവം മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കൈയിലുള്ള എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും മനാഫ് വ്യക്തമാക്കി.
ശുചീകരണ തൊഴിലാളി മൊഴിമാറ്റിയെങ്കിലും അവിടെ നിന്നും ലഭിച്ച അസ്ഥികൂടങ്ങൾ ചോദ്യചിഹ്നമാണ്. ഞങ്ങളുടെ പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. വിദേശ ഫണ്ടോ, സഹായമോ ഒന്നുമില്ലെന്നും മനാഫ് പറഞ്ഞു.