Connect with us

Kerala

ബീഹാറില്‍ ബി ജെ പി ആയുധം കൊടുത്ത വി ടി ബല്‍റാം മറുപടി പറയണം: മന്ത്രി എം ബി രാജേഷ്

സാമൂഹിക മാധ്യമങ്ങളെ അന്തസ്സുള്ള രാഷ്ട്രീയ വിമര്‍ശനത്തിനല്ല വി ടി ബല്‍റാം ഇതുവരെ ഉപയോഗിച്ചത്.

Published

|

Last Updated

പാലക്കാട്: ബീഹാറില്‍ ഇന്ത്യ സഖ്യത്തെ പിന്നില്‍ നിന്ന് കുത്താന്‍ തക്ക സമയത്ത് ബി ജെ പിക്ക് ആയുധം കൊടുത്ത കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ആ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ഉദ്ദേശ്യമെന്തെന്ന ചോദ്യവുമായി മന്ത്രി എം ബി രാജേഷ്.

കെ പി സി സി ഡിജിറ്റല്‍ മീഡിയാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വി ടി ബല്‍റാം ഇക്കാര്യങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് മന്ത്രിയുടെ ആവശ്യം. സാമൂഹിക മാധ്യമങ്ങളെ അന്തസ്സുള്ള രാഷ്ട്രീയ വിമര്‍ശനത്തിനല്ല വി ടി ബല്‍റാം ഇതുവരെ ഉപയോഗിച്ചത്. എ കെ ജി, എഴുത്തുകാരി കെ ആര്‍ മീര, ബെന്യാമിന്‍, മുഖ്യമന്ത്രി, എന്‍എസ് എസ് ജനറല്‍ സെക്രട്ടറി തുടങ്ങി സ്വന്തം പാര്‍ട്ടി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളിയേയും വി എം സുധീരനെയും വരെ വി ടി ബല്‍റാം ആക്ഷേപിച്ചത് എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

ഇന്ത്യ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ കെ പി സി സി ഡിജിറ്റല്‍ മീഡിയാ വിഭാഗം ബി ജെ പിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുത്തു. ആയുധം കിട്ടിയ സന്തോഷത്തില്‍ അവര്‍ അത് എടുത്തുപയോഗിക്കുന്നു. പ്രതിരോധത്തിലായ ഇന്ത്യാ സഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് തന്നെ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരായ അധിക്ഷേപം വാളയാര്‍ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവന്‍ എന്നായിരുന്നു. നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ബിജെപിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോയെന്നും എം ബി രാജേഷ് ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം: രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറില്‍ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയിലും.
അപ്പോഴതാ, കേരളത്തിലെ പി സി സി ഡിജിറ്റല്‍ മീഡിയാ വിഭാഗത്തിന്റെ വക ബിജെപിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുക്കുന്നു. ആയുധം കിട്ടിയ സന്തോഷം കൊണ്ട് ഞങ്ങള്‍ക്ക് ഇരിക്കാന്‍ വയ്യേ എന്ന മട്ടില്‍ അവര്‍ അത് എടുത്തുപയോഗിക്കുന്നു.

പ്രതിരോധത്തിലായ ഇന്ത്യാ സഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് തന്നെ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യാ സഖ്യത്തെ പിന്നില്‍ നിന്ന് കുത്താന്‍ തക്ക സമയത്ത് ബി ജെ പിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിന്റെ ഉദ്ദേശ്യമെന്തായിരുന്നു?അങ്ങനെയൊരായുധം ബി ജെ പിക്ക് കൊടുത്ത ഡിജിറ്റല്‍ മീഡിയാ വിഭാഗം തലവനെ മാറ്റിയതു കൊണ്ട് അതേല്‍പ്പിച്ച ആഘാതം തീരുമോ?

സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റല്‍ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണം? എന്താണ് ഇപ്പോള്‍ നീക്കം ചെയ്തയാളുടെ സോഷ്യല്‍ മീഡിയ ഇടപെടലിന്റെ ചരിത്രം? അരങ്ങേറ്റം കുറിച്ചത് മഹാനായ എകെജിയെ നീചമായി, മരണാനന്തര വ്യക്തിഹത്യ നടത്തിയായിരുന്നല്ലോ. പിന്നീട് ആരെല്ലാം? മലയാളികളുടെ പ്രിയ എഴുത്തുകാരി കെ ആര്‍ മീരയെ വിളിച്ചത് എന്തായിരുന്നുവെന്ന് മറക്കാമോ? ബെന്യാമിനെ? സ്വന്തം പാര്‍ട്ടി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളിയേയും വിഎം സുധീരനെയും സാമൂഹിക മാധ്യമങ്ങളില്‍ കൈകാര്യം ചെയ്തത് എത്ര ഹീനമായായിരുന്നു. മുഖ്യമന്ത്രിയെ പിന്നെ നിരന്തരമായി അധിക്ഷേപിക്കലാണ്. ജി. സുകുമാരന്‍ നായരെ ആക്ഷേപിച്ചത് പെരുന്നയിലെ കോപ്പ് എന്നായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരായ അധിക്ഷേപം വാളയാര്‍ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവന്‍ എന്നായിരുന്നു. ഒടുവില്‍ സി ബി ഐ അന്വേഷിച്ച് സത്യം കോടതിയില്‍ സമര്‍പ്പിച്ചപ്പോഴും അദ്ദേഹം സ്വന്തം അധിക്ഷേപങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആരെയാണ് വെറുതേ വിട്ടത്? വ്യക്തിഹത്യക്കും അധിക്ഷേപങ്ങള്‍ക്കും നേതൃത്വം കൊടുക്കാനുള്ള ഒരു തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്തു എന്നതായിരുന്നല്ലോ ഡിജിറ്റല്‍ മീഡിയ തലപ്പത്തിരുത്താനുള്ള യോഗ്യത? ഒടുവില്‍ ആ ‘യോഗ്യത’ ഹൈക്കമാന്‍ഡിനു തന്നെ ബോധ്യമായി.

ബി ജെ പിക്ക് എക്കാലത്തും ഉപയോഗിക്കാവുന്ന രാഷ്ട്രീയായുധം ഇതാദ്യമായാണോ കൊടുത്തത്? നോട്ട് നിരോധനത്തെ ഇന്ത്യയിലാദ്യം സ്വാഗതം ചെയ്ത് പോസ്റ്റിട്ട രാഷ്ട്രീയ ദാസ്യം ചെയ്തതും ഇതേ നേതാവായിരുന്നില്ലേ? അന്ന് കോണ്‍ഗ്രസ് നേതൃത്വം തിരുത്തിയോ? മന്‍മോഹന്‍സിങ് സംഘടിത കൊള്ളയും നിയമവിധേയമാക്കിയ കൊള്ളയും എന്നു വിശേഷിപ്പിച്ച നോട്ട് നിരോധനത്തിനും മോദിക്കും കയ്യടിച്ച രാഷ്ട്രീയ അവിവേകം ഇപ്പോള്‍ നിര്‍ണായകമായ മറ്റൊരു സന്ദര്‍ഭത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു. കണ്ണില്‍ കാണുന്ന വിയോജിപ്പുള്ള വ്യക്തികളെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ശീലമാക്കിയ ആള്‍ക്ക് ഡിജിറ്റല്‍ മീഡിയ തലവനായി സ്ഥാനക്കയറ്റം നല്‍കി പ്രോല്‍സാഹിപ്പിക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്? ഇങ്ങനെ മനുഷ്യരെ മുഴുവന്‍ അപമാനിക്കരുതെന്ന് തിരുത്തുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്?

രാഷ്ട്രീയ വിമര്‍ശനം അന്തസ്സുള്ള ഭാഷയില്‍ മാത്രം നടത്താന്‍ ഉപദേശിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഒടുവില്‍ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവന്‍ അധിക്ഷേപിക്കേണ്ടി വന്നു ഹൈക്കമാന്‍ഡിന് കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍. വ്യക്തികളെ അധിക്ഷേപിക്കുന്നതിനേക്കാള്‍ എത്രയോ ഗുരുതരമാണല്ലോ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവന്‍ അധിക്ഷേപിക്കുകയെന്നത്. പക്ഷേ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ബിജെപിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിന്റെ യഥാര്‍ഥ ഉദ്ദേശ്യം?

 

Latest