Connect with us

local body election 2025

എതിരില്ലാത്ത വിജയം; ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയുമുള്ള സി പി എം കാടത്തമാണ് പുറത്തു വരുന്നതെന്നു വി ഡി സതീശന്‍

യു ഡി എഫിന്റെ സ്ഥാനാര്‍ഥി പത്രിക തള്ളാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ ജില്ലയില്‍ നിരവധി സീറ്റുകളില്‍ സി പി എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എതിര്‍ സ്ഥാനാര്‍ഥികളെ സി പി എം ഭീഷണിപ്പെടുത്തുന്നതായും സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും എതിരാളികളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാര്‍ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാര്‍ട്ടിയുടെ കാടത്തമാണ് സി പി എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നത്. ജനാധിപത്യത്തിന് അപമാനമാണിത്. ബംഗാളിലും ത്രിപുരയിലും ഇതിനേക്കാള്‍ വിലയ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടായിരു എന്നത് സി പി എം മറക്കരുത്. ബംഗാളിലെ അവസാനകാലത്തുണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യ വിരുദ്ധമായും മാഫിയാ സംഘമായുമാണ് കേരളത്തില്‍ സി പി എം പ്രവര്‍ത്തിക്കുന്നത്.

യു ഡി എഫിന്റെ സ്ഥാനാര്‍ഥി പത്രിക തള്ളാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നു. ഇതിനെ നിയമ പരമായി നേരിടും. കണ്ണൂരിലേത് എതിര്‍ സ്ഥാനാര്‍ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സി പി എം കാടത്തമാണ്. സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എംവി ഗോവിന്ദനുമാണോ ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

യു ഡി എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളാന്‍ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുന്‍പേ കണ്ണൂരില്‍ സി പി എം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നത്.

യു ഡി എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സി പി എം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യു.ഡി.എഫ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest