Connect with us

Kerala

മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം; മാതാവ് സന്ധ്യയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും

കുഞ്ഞിനെ പുഴയില്‍ എറിയാന്‍ ഉണ്ടായ സാഹചര്യം പോലീസ് പരിശോധിക്കുകയാണ്.

Published

|

Last Updated

കൊച്ചി| എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ മാതാവ് സന്ധ്യക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സന്ധ്യയുടെ കുടുംബം. അതേസമയം ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്ന് ഭര്‍ത്താവ് സുഭാഷ് പ്രതികരിച്ചു. ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലുള്ള സന്ധ്യയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും. കുഞ്ഞിനെ പുഴയില്‍ എറിയാന്‍ ഉണ്ടായ സാഹചര്യം പോലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ പോലീസ് പരിശോധിക്കുന്നതിനിടെയാണ് പരസ്പരം കുറ്റപ്പെടുത്തി സന്ധ്യയുടെ കുടുംബവും സന്ധ്യയുടെ ഭര്‍ത്താവും രംഗത്ത് വരുന്നത്. സന്ധ്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്നും മര്‍ദ്ദിക്കാറുണ്ടെന്നുമാണ് സന്ധ്യയുടെ മാതാവിന്റെ ആരോപണം.

ഇന്നലെ വൈകിട്ട് സന്ധ്യ ഇവിടെ വന്നിരുന്നു. എന്റെ കൈയ്യീന്ന് പോയിന്ന് പറഞ്ഞു. കൊച്ചെവിടെ എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. രാത്രി ഏഴ് മണിക്കാണ് വന്നത്. ഇവിടെ മകള്‍ വന്നു നില്‍ക്കാറില്ല. അതിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മതിക്കാറില്ല. സന്ധ്യയും ഭര്‍ത്താവും തര്‍ക്കം പതിവാണ്. സുഭാഷ് മര്‍ദ്ദിക്കാറുണ്ടെന്ന് സന്ധ്യ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകുന്നയാളല്ല സന്ധ്യ. വീട്ടുജോലി ചെയ്യുന്നതിലൊക്കെ മടിയാണ്. അത് പറഞ്ഞ് ഭര്‍ത്താവുമായി വഴക്ക് പതിവാണ്. കുട്ടികളെ ഇവിടെ നിര്‍ത്താന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ല. മകള്‍ക്ക് മാനസിക പ്രശ്‌നമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സൈക്യാട്രിസ്റ്റിനെ കാണിച്ച് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കിയെന്നും സന്ധ്യയുടെ മാതാവ് പറഞ്ഞു.

അതേസമയം കുഞ്ഞിനെ സന്ധ്യ മുന്‍പും മര്‍ദ്ദിച്ചിരുന്നെന്ന് സുഭാഷ് പറഞ്ഞു.’ഇന്നലെ കുഞ്ഞ് അംഗന്‍വാടിയില്‍ പോകില്ലെന്ന് പറഞ്ഞതാണ്. താന്‍ നിര്‍ബന്ധിച്ച് വിടുകയായിരുന്നു. സന്ധ്യയാണ് കുഞ്ഞിനെ അംഗന്‍വാടിയില്‍ വിട്ടത്. താന്‍ ജോലിക്കും പോയി. സന്ധ്യ നേരത്തെ ടോര്‍ച്ച് വെച്ച് കുഞ്ഞിന്റെ തലക്ക് അടിച്ചിരുന്നു. ഇതോടെ സന്ധ്യയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. പിന്നീട് അമ്മയും സഹോദരിയും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് സന്ധ്യയെ തിരികെ വിട്ടത്. ഇന്നലെ വൈകിട്ട് താന്‍ സന്ധ്യയെ വിളിച്ചിരുന്നു. മൂന്നരയ്ക്ക് വിളിച്ചപ്പോള്‍ കുക്കറിന്റെ വാഷര്‍ വാങ്ങണമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ സന്ധ്യയെ കണ്ടില്ല. ഫോണ്‍ ചെയ്തപ്പോള്‍ മൂഴിക്കുളത്താണെന്ന് പറഞ്ഞു. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന് പറഞ്ഞു. രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് വിളി വന്നത്. അമ്മയും സഹോദരിയും പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂ. സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest