Connect with us

Saudi Arabia

താപനില ഉയര്‍ന്നു; ഹജ്ജ് കര്‍മ്മങ്ങള്‍ക്കെത്തിയ ഹാജിമാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം: ആരോഗ്യ മന്ത്രാലയം

അഞ്ച് പേര്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

Published

|

Last Updated

മക്ക| ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യസ്ഥലങ്ങളില്‍ താപനില കുതിച്ചുയര്‍ന്നതോടെ, ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരില്‍ അഞ്ച് പേര്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു.

വര്‍ഷത്തെ ഹജ്ജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ പരമാവധി താപനില 40°C നും 47°C നും ഇടയിലായിരിക്കുമെന്നും കുറഞ്ഞ താപനില 27°C നും 32°C നും ഇടയില്‍ വ്യത്യാസപ്പെടുമെന്നും
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീര്‍ത്ഥാടകര്‍ ജലാംശം നിലനിര്‍ത്താനും, ദീര്‍ഘനേരം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക തണലുള്ള നടപ്പാതകള്‍ ഉപയോഗിക്കുക, ഉചിതമായ സംരക്ഷണ ഉപകരണങ്ങള്‍ ധരിക്കുക, ക്ഷീണത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ സഹായം തേടുക, തുടങ്ങിയ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത ചൂട് മൂലം ക്ഷീണം അനുഭവപ്പെടുന്നവര്‍ ഉടനെ ചികിത്സിച്ചില്ലെങ്കില്‍ 10-15 മിനിറ്റിനുള്ളില്‍ ഹീറ്റ് സ്‌ട്രോക്കായി മാറുമെന്നും ജീവന് ഭീഷണിയായ ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥയാണെന്നും മന്ത്രായലയം വ്യക്തമാക്കി

പുണ്യ സ്ഥലങ്ങളില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം ഈ വര്ഷം ക്ലിനിക്കല്‍ ശേഷിയില്‍ 60 ശതമാനം വര്‍ദ്ധവാണ് നടപ്പിലാക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 50,000-ത്തിലധികം മെഡിക്കല്‍, സാങ്കേതിക ഉദ്യോഗസ്ഥരാണ് സേവന സജ്ജരായി രംഗത്തുള്ളത്.

ഹീറ്റ് സ്‌ട്രോക്ക് സാധ്യതകളെ ചെറുക്കുന്നതിനായി, മക്ക പ്രവിശ്യയില്‍ ,പുണ്യ സ്ഥലങ്ങളുടെ റോയല്‍ കമ്മീഷനുമായി ഏകോപിപ്പിച്ച് നിരവധി പദ്ദതികളാണ് നടപ്പിലാക്കിയിരിക്കുന്നത്. 10,000-ത്തിലധികം മരങ്ങള്‍ നടുക, 400 അധിക വാട്ടര്‍ കൂളറുകളും മിസ്റ്റിംഗ് ഫാനുകളും സ്ഥാപിക്കുക, തീര്‍ത്ഥാടകരെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിനായി തണലുള്ള കാല്‍നട പാതകള്‍ വികസിപ്പിക്കുക എന്നിവ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. ബഹുഭാഷാ കാമ്പെയ്നുകള്‍, ഫീല്‍ഡ് ടീമുകളെ വിന്യസിക്കല്‍, മീഡിയ പ്രോഗ്രാമുകള്‍,പ്രധാനപ്പെട്ട ആരോഗ്യ വിവരങ്ങള്‍ എല്ലാ തീര്‍ത്ഥാടകരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണ ശ്രമങ്ങള്‍ ഇതിനകം ശക്തമാക്കിയിട്ടുണ്ട്.

കിദാന ഡെവലപ്മെന്റ് കമ്പനിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 200 കിടക്കകളുള്ള ഒരു പുതിയ അടിയന്തര ആശുപത്രി തമ്പുകളുടെ നഗരിയായ മിനായിലും,നാഷണല്‍ ഗാര്‍ഡ്-പ്രതിരോധം, ഇന്റീരിയര്‍ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ 1,200-ലധികം കിടക്കകളുള്ള മൂന്ന് പുതിയ ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 71 അടിയന്തര മെഡിക്കല്‍ പോയിന്റുകള്‍, 900 ആംബുലന്‍സുകള്‍, 11 എയര്‍ ആംബുലന്‍സുകളും ഹജ്ജ് വേളയില്‍ സേവന രംഗത്തുണ്ട്.

Latest