food safety
കേരള വിപണിയിൽ കറിപ്പൊടികളിലും മസാലകളിലും മാരകമായ സുഡാൻ റെഡ് ഡൈ
വിവരം നൽകിയത് തമിഴ്നാട് ഫുഡ് കമ്മീഷണർ
കണ്ണൂർ | കേരള വിപണിയിൽ ലഭിക്കുന്ന കറിപ്പൊടികളിലും മസാലകളിലും ക്യാൻസർ, ഡി എൻ എ ജനിതക വൈകല്യമുണ്ടാക്കുന്ന സുഡാൻ റെഡ് ഡൈ ഉണ്ടെന്ന് വിവരാവകാശ രേഖകൾ. തമിഴ്‌നാട് ഫുഡ് സേഫ്റ്റി കമ്മീഷണറാണ് വിവരങ്ങൾ നൽകിയതെന്ന് കറവപ്പട്ട കർഷകൻ ലിയനാഡ് ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിശോധനക്ക് വിധേയമാക്കിയ 160 എണ്ണത്തിൽ എത്തിയോൺ കീടനാശിനിയും 82 സാമ്പിളുകളിൽ സുഡാൻ റെഡ് ഡൈയും ഉള്ളതായാണ് അറിയിച്ചിരിക്കുന്നത്. കേരള വിപണിയിൽ നിന്ന് തമിഴ്‌നാട് മുളക്, മസാല സാമ്പിളുകൾ പരിശോധനക്ക് എടുക്കുന്നത് ഒഴിവാക്കാൻ പ്രാദേശിക ചിക്കൻ സ്റ്റാളുകളിലൂടെയാണ് മസാലകൾ വിവിധ പേരുകളിൽ വിറ്റഴിക്കുന്നത്.
കോഴിക്കടകളിലേക്ക് വരുന്ന ലോറികളിലൂടെ എത്തിക്കുന്ന മസാല കച്ചവടത്തിൽ നികുതി വെട്ടിപ്പും നടത്തുന്നു.
മുളക് മസാല ഉത്പന്നങ്ങളിൽ കീടനാശിനിയും സുഡാൻ സാന്നിധ്യവുമുണ്ടെങ്കിലും നിർമാതാക്കൾക്കെതിരെ യാതൊരു നിയമനടപടിയും കൈക്കൊള്ളുന്നില്ല.
അഞ്ച് ലക്ഷം രൂപ പിഴയും തടവ് ശിക്ഷയും ലഭിക്കേണ്ട ഇത്തരം കേസുകളിൽ 2,000 രൂപ പിഴ ഈടാക്കി സർക്കാർ ലഘൂകരിച്ച് കാണുകയാണ്. ആയിരക്കണക്കിന് ഏക്കറിൽ ഉത്പാദിപ്പിക്കുന്ന മുളക് ഉപയോഗിച്ചുള്ള പൊടി പൂർണമായും കയറ്റി അയച്ച് ആഭ്യന്തര വിപണിയിൽ മായം ചേർന്ന പൊടി വിൽക്കുകയാണെന്നും ലിയനാഡ് ജോൺ പറഞ്ഞു.