Uae
ഷാർജ കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ എമിറേറ്റ്
1950കൾ മുതൽ യു എ ഇയിൽ മാതൃത്വത്തിനും കുട്ടികൾക്കും വേണ്ടിയുള്ള സേവനങ്ങൾ നൽകുന്നതിൽ ഷാർജ മുൻനിരയിലാണ്.
ഷാർജ|ഷാർജയെ കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ എമിറേറ്റായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഷാർജയുടെ യാത്രയിലെ പ്രധാന നാഴികക്കല്ലാണിത്. വിവിധ മേഖലകളിൽ സമഗ്രമായ കുടുംബ കേന്ദ്രീകൃത നയങ്ങൾ നടപ്പിലാക്കുന്നതിൽ ഇമാറാത്ത് നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ഈ പ്രഖ്യാപനം.
മേഖലയിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും സംരക്ഷണത്തിൽ ഷാർജയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു. പൊതു, സ്വകാര്യ മേഖലകളിൽ കുടുംബ ക്ഷേമത്തിനായുള്ള പങ്കിട്ട ഉത്തരവാദിത്തത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2011ൽ ആരംഭിച്ച പദ്ധതി 2024ൽ ഷാർജ ചൈൽഡ് ആൻഡ് ഫാമിലി ഫ്രണ്ട്്ലി അക്രഡിറ്റേഷനുകളായി വികസിപ്പിച്ചു. 1950കൾ മുതൽ യു എ ഇയിൽ മാതൃത്വത്തിനും കുട്ടികൾക്കും വേണ്ടിയുള്ള സേവനങ്ങൾ നൽകുന്നതിൽ ഷാർജ മുൻനിരയിലാണ്. ജോലിയും കുടുംബജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായി നാല് ദിവസത്തെ പ്രവൃത്തി ആഴ്ച സംവിധാനം ആരംഭിച്ചിരുന്നു.
ശമ്പളത്തോടുകൂടിയ പ്രസവാവധി 12 ആഴ്ചയായി നീട്ടാനും അധിക ആനുകൂല്യങ്ങൾ നൽകാനും എമിറേറ്റ് മുൻകൈയെടുത്തു. 2015ൽ യുണിസെഫും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച ആദ്യത്തെ ‘ശിശു സൗഹൃദ ഇമാറാത്ത്’ ആയി ഷാർജ മാറിയിരുന്നു. 2018ൽ കുട്ടികൾക്കും യുവാക്കൾക്കും സൗഹൃദ ഇമാറാത്തായി പ്രഖ്യാപിച്ചു. ഈ വർഷം നവംബറിൽ യുണിസെഫ് ചൈൽഡ്-ഫ്രണ്ട്്ലി സിറ്റീസ് സംരംഭത്തിൽ അംഗത്വം പുതുക്കിക്കൊണ്ട് ഷാർജ പ്രതിബദ്ധത നിലനിർത്തി.




