From the print
മുസ്‌ലിം ലീഗിൽ വിഭാഗീയത; ഗസ്സാ ഐക്യദാർഢ്യ കൺവെൻഷനിടെ ബഹളം
ഗസ്സാ റാലിക്ക് മുമ്പ് ജില്ലയിലെ ലീഗുകാർക്ക് നീതി നൽകണമെന്ന്

കളമശ്ശേരി| മുസ്‌ലിം ലീഗിന്റെ ഗസ്സാ ഐക്യദാർഢ്യ സദസ്സുമായി ബന്ധപ്പെട്ട് കളമശ്ശേരി ലീഗ് ഹൗസിൽ വിളിച്ചുചേർത്ത കൺവെൻഷനിൽ പ്രവർത്തകരുടെ ബഹളം. ഗസ്സാ റാലിക്ക് മുമ്പ് ജില്ലയിലെ ലീഗുകാർക്ക് നീതി നൽകുക, ഏകപക്ഷീയ നടപടികൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് എസ് ടി യു പ്രവർത്തകർ ബഹളം വെച്ചത്. ജില്ലാ, മണ്ഡലം നേതാക്കൾക്കും മുനിസിപൽ കമ്മിറ്റി പ്രസിഡന്റ് പി എം എ ലത്വീഫിനും എതിരെയുള്ള അച്ചടക്ക നടപടികൾ പിൻവലിച്ചതിന് ശേഷം മാത്രം പരിപാടികൾ നടത്തിയാൽ മതിയെന്നാവശ്യപ്പെട്ട് പ്രവർത്തകർ കൺവെൻഷൻ തടസ്സപ്പെടുത്തി. ബഹളവും തർക്കവും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ പാർട്ടി പ്രവർത്തകർ കൺവെൻഷനിൽ നിന്ന് ഇറങ്ങിപ്പോയി.
അഹ്‌മദ് കബീർ വിഭാഗത്തിന് മുൻതൂക്കമുള്ള ജില്ലാ കൗൺസിൽ യോഗം നടത്താതെ, കബീർ പക്ഷത്തെ പ്രധാനപ്പെട്ടവരെ ഒഴിവാക്കിയാണ് സംസ്ഥാന കമ്മിറ്റി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇതിൽ പ്രതിഷേധിച്ച ജില്ലാ പ്രസിഡന്റ്് കബീർ പക്ഷത്തെ ഹംസ പറക്കാടനെ സസ്പെൻഡ് ചെയ്യുകയും അദ്ദേഹം തൃണമൂൽ കോൺഗ്രസ്സിലേക്ക് പോകുകയുമുണ്ടായി. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്. മണ്ഡലം ഭാരവാഹികളായ കെ എം കമറാൻ, ഇ പി ശമീർ, മുറാറത്ത്, ഹംസ മൂലയിൽ, ത്വൽഹത്ത്, ഇഖ്ബാൽ തുടങ്ങിയവരെയും മാറ്റിയിരുന്നു. ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ കബീർ വിഭാഗം പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ല. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിളിച്ചുകൂട്ടിയ ഗസ്സാ സംഘാടക സമിതി യോഗത്തിൽ ദേശീയ സെക്രട്ടറി ടി എ അഹമ്മദ് കബീർ പങ്കെടുത്തിരുന്നില്ല. പ്രഭാഷണം നടത്താനെത്തിയ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ഡോ. സിമി അമീറും ബഹളത്തെ തുടർന്ന് ഇറങ്ങിപ്പോയി.