Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണം; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കണമെന്ന് സതീശന്‍ വിഭാഗം

Published

|

Last Updated

തിരുവനന്തപുരം|ആരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നല്‍കുന്നത്. വിശദീകരണം പോലും ചോദിക്കാതെ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് ഭരണപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നല്ലതെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഭാഗത്തിന്റെ പക്ഷം. എന്നാല്‍ സസ്‌പെന്‍ഷന് ബഹളം ഉണ്ടാക്കിയവര്‍ പോലും സഭയില്‍ നിന്ന് രാഹുലിനെ വിലക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

രാഹുലിനെതിരെ ഇതുവരെ പരാതിയില്ലെന്നും നിയമസഭയില്‍ വരുന്നതില്‍ തടസ്സമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സഭാ നടപടികളില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. രാഹുലിന് സബ്മിഷന്‍ ഉന്നയിക്കണമെങ്കില്‍ അനുവാദം കൊടുക്കണോ വേണ്ടയോ എന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാം. അതേസമയം കോണ്‍ഗ്രസ് പ്രാസംഗികരുടെ ലിസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.സ്പീക്കറുടെ അധികാരം ഉപയോഗിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് അവസരം കൊടുക്കാനുള്ള സ്വാതന്ത്ര്യം ചെയറിനുണ്ട്. അതല്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ അസംബ്ലിയില്‍ ചെന്നാല്‍ കയ്യേറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ഭരണകക്ഷിയിലെ ആളുകള്‍ ചിലപ്പോള്‍ പൂവന്‍കോഴിയുടെ ശബ്ദം ഉണ്ടാക്കും. അപ്പോള്‍ മുകേഷ് എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാകും. ശശീന്ദ്രന്‍ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ പൂച്ചയുടെ ശബ്ദവും ഉണ്ടായേക്കും. അതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്നും മുരളീധരന്‍ പരിഹസിച്ചു

 

 

---- facebook comment plugin here -----

Latest