Uae
ദുബൈ എയർപോർട്ടിൽ എമിറേറ്റ്‌സ് 200 മുഖം തിരിച്ചറിയൽ കാമറ സ്ഥാപിച്ചു
ചെക്ക്-ഇൻ മുതൽ ബോർഡിംഗ് വരെ പാസ്‌പോർട്ട് ഇല്ലാതെ യാത്ര ചെയ്യാം
		
      																					
              
              
            ദുബൈ| ദുബൈ എയർപോർട്ട് ടെർമിനൽ 3ലെ യാത്ര നാടപടികൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിട്ട് എമിറേറ്റ്‌സ് എയർലൈൻസ് 200-ൽ അധികം ബയോമെട്രിക് ക്യാമറകൾ സ്ഥാപിച്ചു. 85 ദശലക്ഷം ദിർഹം ചെലവിലാണ് ഈ പുതിയ സാങ്കേതികവിദ്യ വിന്യസിക്കുന്നത്. യാത്രക്കാർക്ക് ഈ സൗകര്യം ഉപയോഗിച്ച് പാസ്‌പോർട്ടോ ഫോണോ പുറത്തെടുക്കാതെ ചെക്ക്-ഇൻ മുതൽ ബോർഡിംഗ് വരെ എത്താൻ സാധിക്കും.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനർ അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) ദുബൈയുമായി സഹകരിച്ചാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ലോഞ്ചുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവയിലൂടെ ഒരു ക്യാമറയിൽ നോക്കി മാത്രം കടന്നുപോകാം. ഒരു മീറ്റർ അകലെ നിന്ന് പോലും യാത്രക്കാരെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. യു എ ഇ നിവാസികൾക്കും സന്ദർശകർക്കും എമിറേറ്റ്‌സ് ആപ്പ് വഴിയോ സെൽഫ് സർവീസ് കിയോസ്‌കുകൾ വഴിയോ ചെക്ക്-ഇൻ കൗണ്ടറുകൾ വഴിയോ രജിസ്റ്റർ ചെയ്യാം. ഒരിക്കൽ സൈൻ അപ്പ് ചെയ്താൽ, ദുബൈയിൽ നിന്നോ ദുബൈ വഴിയോ യാത്ര ചെയ്യുമ്പോൾ ഈ ലെയിനുകൾ ഉപയോഗിക്കാൻ സാധിക്കും. 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



