Connect with us

International

പോപ്പ് ലിയോ പതിനാലാമന്‍ തുര്‍ക്കിയില്‍; അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്ര

ഇന്ന് മുതല്‍ 30 വരെ തുര്‍ക്കിയിലും, 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ ലബനാനിലും പര്യടനം നടത്തും. നിഖ്യ കൗണ്‍സിലിന്റെ 1700-ാമത്‌ വാര്‍ഷികത്തോടനുബന്ധിച്ചാണ് തുര്‍ക്കി സന്ദര്‍ശനം.

Published

|

Last Updated

അങ്കാറ | കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പോപ്പ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഭരണമേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്രയുടെ ഭാഗമായി തുര്‍ക്കിയിലെത്തി. ഇന്ന് മുതല്‍ 30 വരെ തുര്‍ക്കിയിലും, 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ ലബനാനിലും പര്യടനം നടത്തും.

സന്ദര്‍ശനത്തിന്റെ ഭാഗമായി ലിയോ മാര്‍പാപ്പയെ പ്രസിഡന്‍ഷ്യല്‍ ഓണര്‍ ഗാര്‍ഡ് നല്‍കിയാണ് സ്വീകരിച്ചത്. നിഖ്യ കൗണ്‍സിലിന്റെ 1700-ാമത്‌ വാര്‍ഷികത്തോടനുബന്ധിച്ചാണ് മാര്‍പാപ്പ തുര്‍ക്കി സന്ദര്‍ശനം നടത്തുന്നത്. ‘ചരിത്ര നിമിഷം’ എന്നാണ് മാര്‍പാപ്പ തന്റെ പര്യടനത്തെ സ്വയം വിശേഷിപ്പിച്ചത്. തന്റെ യാത്ര ലോകത്തിന് മികച്ച സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കി സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയും തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കി സന്ദര്‍ശന വേളയില്‍ പുരാതന നഗരമായ ഇസ്‌നിക്കും മാര്‍പാപ്പ സന്ദര്‍ശിക്കും.

അനിത്കബീര്‍ സന്ദര്‍ശനത്തോടെയാണ് പോപ്പ് തുര്‍ക്കിയിലെ സന്ദര്‍ശനം ആരംഭിച്ചത്. ലിയോയുടെ ആദ്യ വിദേശയാത്രയുടെ ഭാഗമായി 80-ലധികം പേരടങ്ങിയ വന്‍ മാധ്യമപ്പടയാണ് അനുഗമിക്കുന്നത്. സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത പോപ്പ്, തുര്‍ക്കി സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറഞ്ഞു. ഈ രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങള്‍ നേരുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.

---- facebook comment plugin here -----

Latest