Connect with us

Kerala

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി

ആദിത്യന്‍ ബൈജു എന്നയാളില്‍ നിന്ന് പിടികൂടിയത്‌ രക്തസമ്മര്‍ദം കുറഞ്ഞവര്‍ ഉപയോഗിക്കുന്ന മരുന്ന്.

Published

|

Last Updated

ഇടുക്കി | തൊടുപുഴയില്‍ 18 വയസ്സുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി. തൊടുപുഴ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ ആദിത്യന്‍ ബൈജു എന്നയാള്‍ രക്തസമ്മര്‍ദം കുറവുള്ളവര്‍ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. MEതുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പരിശോധന നടത്തി മരുന്നുകള്‍ പിടിച്ചെടുക്കുകയായിരുന്നു. 150 വയല്‍ ഇന്‍ജക്ഷന്‍ മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഉപയോഗിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാകുന്ന മരുന്നാണിത്.

ഓണ്‍ലൈന്‍ വഴിയാണ് യുവാവ് മരുന്നു വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് രജിസ്റ്റര്‍ ചെയ്യുന്ന ഇടുക്കിയിലെ അഞ്ചാമത്തെ കേസാണിത്. ഇത്തരം കേസുകളില്‍ അതിഥി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.

എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ കെ സന്തോഷ് മാത്യുവിന്റെ നിര്‍ദേശത്തില്‍ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫ് നിയമനടപടികള്‍ സ്വീകരിച്ചു. ഇന്റലിജന്‍സ് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ കെ ആര്‍ നവീന്‍ പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Latest